താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡോ. കെ എസ് രാധാകൃഷ്ണൻ
താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ. ശബരിമലയ്ക്കും ഭക്തർക്കും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയെന്നും ഇവർ ശബരിമലയ്ക്ക് അശുദ്ധിവരുത്തിയെന്നും രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമലയിൽ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ മനീതീ സംഘം പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലക്ക് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ഠര് മോഹനര് പോലീസ് പിടികൂടി ജയിലിൽപോയി ക്രിമിനൽ കേസിൽ വിചാരണ നേരിട്ടയാളാണ്. രാജീവര് വ്യാജരേഖ ചമച്ച് സ്വർണക്കൊള്ള നടത്തിയ 2 കേസുകളിൽ പ്രതിയാണ്. ദേവസ്വം ബോർഡാണ് ശബരിമല ക്ഷേത്രത്തിന്റെ ഉടമകൾ. ബോർഡാണ് തന്ത്രിയെ നിയമിക്കുന്നത്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്കുവേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേതെന്ന് ബോർഡ് വ്യക്തമാക്കണം. ഭരണഘടനയ്ക്കും നിയമത്തിനും ചട്ടങ്ങൾക്കുമനുസരിച്ച് തന്ത്രിയെ മാറ്റാൻ ബോർഡിന് അധികാരമുണ്ട്. ക്രിമിനല്‍ കേസ് നടപടി നേരിടുന്ന പ്രതികൾ നിർദേശിക്കുന്ന ആരെയും കുടുംബ പാരമ്പര്യം നോക്കി നിയമിക്കാനുള്ള ബാധ്യത ദേവസ്വം ബോർഡിനില്ലെന്നും അദ്ദേഹം കുറിച്ചു.
തന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെടുന്ന വ്യക്തി തന്ത്രവിദ്യ പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരിക്കണം എന്നു സാരം. ഗായത്രി മന്ത്രം പോലും അറിയാത്തവരും ഗണപതി ഹോമത്തിന് ഉപയുക്തമാക്കുന്ന മന്ത്രങ്ങൾ നിശ്ചയമില്ലാത്തവരും ശബരിമല തന്ത്രിയായിട്ടുണ്ട് എന്ന് ഇക്കാര്യത്തെ കുറിച്ചു സമഗ്രമായി പഠിച്ച ജസ്റ്റിസ് പരിപൂർണ്ണൻ എഴുതിയിട്ടുണ്ട്. വിജ്ഞാനവും പരിശീലനവും ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാദ്ധ്യത, തന്ത്രികളുടെ നിയമനാധികാരിയായ,
ദേവസ്വം ബോർഡിനുണ്ട്. തന്ത്രികളെ നിയമിക്കാൻ അധികാരമുണ്ടെങ്കിൽ തന്ത്രികളെ നീക്കാനും നിയമനാധികാരിക്ക് അധികാരുണ്ടെന്നും രാധാകൃഷ്ണൻ കുറിച്ചു.