Select Location
All Locations
State
Region
City / District
സ്റ്റീഫൻ ഫ്ലെമിംഗ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞു

സ്റ്റീഫൻ ഫ്ലെമിംഗ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞു

അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ദീർഘകാല മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗുമായി പിരിഞ്ഞു. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു കൂട്ടുകെട്ടിനാണ് ഇവിടെ അവസാനമാകുന്നത്. 2008-ലെ ഉദ്ഘാടന ഐപിഎൽ സീസണിൽ കളിക്കാരനായാണ് ഫ്ലെമിംഗ് ആദ്യം സിഎസ്‌കെയിൽ ചേർന്നത്. പിന്നീട് 2009ൽ അദ്ദേഹം മുഖ്യ പരിശീലകനായി ചുമതലയേറ്റു. തുടർന്നുള്ള 17 വർഷങ്ങളിൽ, ഏറ്റവും വിജയകരമായ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റ് സംവിധാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഫ്ലെമിംഗ് മുഖ്യ പരിശീലകനായിരുന്ന കാലയളവിൽ സിഎസ്‌കെ അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്വന്റി20 ടൂർണമെന്റുകളും നേടിയിട്ടുണ്ട്. ഫ്രാഞ്ചൈസി റെക്കോർഡായി 12 തവണ ഐപിഎൽ പ്ലേഓഫിൽ എത്തുകയും 10 ഐപിഎൽ ഫൈനലുകളിൽ കളിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം സീസണിലും പ്ലേഓഫ് യോഗ്യത നേടാനാകാതെ, ഇത്തവണത്തെ ഐപിഎല്ലിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

"കായികരംഗത്ത് 18 വർഷം എന്നത് ഒരു വലിയ കാലയളവാണ്, നിറഞ്ഞ കൃതജ്ഞതയോടെയാണ് ഞാൻ പടിയിറങ്ങുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള സമയം എന്റെ പരിശീലന ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു. നമ്മൾ കൈവരിച്ച എല്ലാ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു," ഫ്ലെമിംഗ് പറഞ്ഞു.

"നമ്മൾ ഒരുമിച്ച് അവിസ്മരണീയമായ വിജയങ്ങൾ ആഘോഷിച്ചു, പ്രതിസന്ധി ഘട്ടങ്ങളെ മറികടന്നു, എന്നും എന്റെ ഒപ്പമുണ്ടാകുന്ന ഓർമ്മകൾ കെട്ടിപ്പടുത്തു. സിഎസ്‌കെ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും, വരും വർഷങ്ങളിലും ഞാൻ ടീമിനായി കൈയടിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലെമിംഗ് ഫ്രാഞ്ചൈസിയിൽ ചെലുത്തിയ സ്വാധീനം കളിക്കളത്തിനപ്പുറം വ്യാപിച്ചുകിടക്കുന്നതാണെന്ന് സിഎസ്‌കെ മാനേജിംഗ് ഡയറക്ടർ കെ എസ് വിശ്വനാഥൻ പറഞ്ഞു. "ഈ യാത്രയുടെ ആദ്യ നാളുകൾ മുതൽ, നമ്മൾ എങ്ങനെ കളിക്കണം എന്ന് മാത്രമല്ല, ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ നമ്മൾ എന്തായിരിക്കണം എന്ന് നിർവചിക്കാനും ഫ്ലെമിംഗ് സഹായിച്ചു. സ്ഥിരത, വിനയം, ടീമിന് മുൻഗണന നൽകുക എന്നിവയിൽ ഊന്നിയ ഒരു സംസ്കാരം അദ്ദേഹം വളർത്തിയെടുത്തു. ആളുകളെ മനസ്സിലാക്കാനും ടീമിലെ ഓരോ വ്യക്തികളിൽ നിന്നും ഏറ്റവും മികച്ചത് പുറത്തെടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വലിയൊരു കരുത്തായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ബൗണ്ടറി ലൈനുകൾക്കും അപ്പുറത്താണ്, ഈ ശ്രദ്ധേയമായ യാത്ര ഒരുമിച്ച് പങ്കിടാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു," വിശ്വനാഥൻ പറഞ്ഞു.

ചെന്നൈ സൂപ്പർ കിംഗ്‌സ് ഉടമ രൂപ ഗുരുനാഥ് ഫ്ലെമിംഗിനെ തങ്ങളുടെ കോച്ചിംഗ് യൂണിറ്റിന്റെ "ഹൃദയമിടിപ്പ്" എന്നാണ് വിശേഷിപ്പിച്ചത്. "ഈ ഫ്രാഞ്ചൈസിയുടെ തുടക്കം മുതൽ തന്നെ ഞങ്ങളുടെ കോച്ചിംഗ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു സ്റ്റീഫൻ ഫ്ലെമിംഗ്. ഏകദേശം രണ്ട് പതിറ്റാണ്ടായി ഞങ്ങളുടെ ഐഡന്റിറ്റിയും കാഴ്ചപ്പാടും മികവിലേക്കുള്ള പ്രയാണവും രൂപപ്പെടുത്താൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്," അവർ പറഞ്ഞു.

"സൂപ്പർ കിംഗ്‌സ് ഫ്രാഞ്ചൈസിയിലെ എല്ലാവർക്കും വേണ്ടി, അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അഭിനിവേശത്തിനും നേതൃത്വത്തിനും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. കളിക്കളത്തിലെ ഞങ്ങളുടെ ഒപ്പമുള്ള യാത്ര അവസാനിക്കുമ്പോഴും, അദ്ദേഹം എപ്പോഴും ടീമിന്റെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായി തുടരും," അവർ കൂട്ടിച്ചേർത്തു.


News18Kerala 1 hour ago
Home Flash News