ഇറാഖ് വിടാന്‍ യുഎസ് സൈന്യം; 23 വര്‍ഷത്തിന് ശേഷം, ഇറാന്‍ യുദ്ധത്തിനിടെ ട്രംപ് അടവ് മാറ്റുന്നു
അമേരിക്കന്‍ സൈന്യം ഇറാഖില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നു. 23 വര്‍ഷം മുമ്പ് ഇറാഖിലെത്തിയ യുഎസ് സൈന്യം വരുന്ന സെപ്തംബര്‍ 30ന് പൂര്‍ണമായി പിന്മാറും. ഇറാനുമായി അമേരിക്ക യുദ്ധം ചെയ്യവെയാണ് ഇറാഖില്‍ നിന്നുള്ള പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. ഇറാന്‍ സൈന്യം നിരന്തരം ഇറാഖിലെ യുഎസ് സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നുണ്ട്. മാത്രമല്ല, ഇറാഖിലെ സായുധ സംഘങ്ങളുടെ ഭീഷണിയും സൈന്യം നേരിടുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദിയും വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സൈന്യത്തെ പിന്‍വലിക്കുമെങ്കിലും അമേരിക്കന്‍ കമ്പനികള്‍ ഇറാഖിലെ എണ്ണ കേന്ദ്രങ്ങളുമായുള്ള സഹകരണം തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. സൈനിക സാന്നിധ്യം മാറ്റി സാമ്പത്തിക സാന്നിധ്യം ഉറപ്പിക്കുകയാണ് ട്രംപ്.
ഇറാഖില്‍ വലിയ തോതിലുള്ള നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പദ്ധതിയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍, വാതക ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാഖ്. അതുതന്നെയാണ് 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ട് എന്നാരോപിച്ചാണ് യുഎസ് സൈന്യം എത്തിയതെങ്കിലും അവ കണ്ടെത്താനായില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ പിന്നീട് ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു.
2003ലാണ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ അധിനിവേശം തുടങ്ങിയത്. 2007ല്‍ 1.70 ലക്ഷം യുഎസ് സൈനികര്‍ ഇറാഖിലുണ്ടായിരുന്നു. സദ്ദാം ഹുസൈനെ പിടികൂടി തൂക്കിലേറ്റിയ ശേഷം അമേരിക്കന്‍ സൈന്യം ഘട്ടങ്ങളായി പിന്മാറി. ഒബാമ ഭരണകൂടം നടത്തിയ ചര്‍ച്ചകളുടെ ഫലമായി 20011ലായിരുന്നു പിന്മാറ്റം തുടങ്ങിയത്. എന്നാല്‍ ഐസിസിന്റെ ആക്രമണം ശക്തമായതോടെ 2014ല്‍ ഇറാഖില്‍ വീണ്ടും അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിച്ചു.
2021 ആയപ്പോഴേക്കും ഐസിസ് ഇല്ലാതായി. ഈ സാഹചര്യത്തില്‍ പിന്മാറുകയാണെന്ന് അമേരിക്ക പറഞ്ഞിരുന്നു. എങ്കിലും ഇറാഖ് സൈന്യത്തെ സഹായിക്കാനും പരിശീലിപ്പിക്കാനുമായി കുറച്ച് സൈനികരെ ഇവിടെ നിലനിര്‍ത്തി. 2024ല്‍ ഇറാഖും അമേരിക്കയും സൈനിക പിന്മാറ്റ കരാറുണ്ടാക്കി. ഇതിന്റെ ഭാഗമായിട്ടാണ് സെപ്തംബര്‍ 30ന് പൂര്‍ണമായ പിന്മാറ്റം. 23 വര്‍ഷത്തിന് ശേഷമാണ് അമേരിക്കന്‍ സൈന്യം സമ്പൂര്‍ണമായി ഇറാഖ് വിടാന്‍ പോകുന്നത്. എന്നാല്‍ ട്രംപ് ഇതില്‍ മാറ്റം വരുത്തുമോ എന്ന് വ്യക്തമല്ല. സൈനിക സാന്നിധ്യം ഒഴിവാക്കുന്ന അമേരിക്ക, സാമ്പത്തിക സഹകരണത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഇറാഖിലെ എണ്ണ കേന്ദ്രങ്ങളില്‍ കോടികളാണ് അമേരിക്കന്‍ കമ്പനികള്‍ നിക്ഷേപിക്കുന്നത്. ഈ കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുന്നതുമാണ്. ഇറാഖിലും വലിയ സ്വാധീനമുള്ളവരാണ് ഇറാന്‍ ഭരണാധികാരികള്‍. അതുകൊണ്ടുതന്നെ ഇനിയുള്ള രാഷ്ട്രീയ സാഹചര്യം എന്താകുമെന്ന് അറിയാന്‍ കാത്തിരിക്കണം.