ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം; റഷ്യൻ ഉപരോധ ബില്ലിൽ മാറ്റം വരുത്താൻ യുഎസ്, തീരുവ 100 ശതമാനമാക്കും!
ന്യൂഡൽഹി: റഷ്യൻ ഉപരോധ ബില്ലിൽ യുഎസ് കാതലായ മാറ്റങ്ങൾക്ക് നിർദ്ദേശിച്ചുവെന്ന് സൂചന. റഷ്യയുടെ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം നൽകുന്നതാണ് പുതിയ സംഭവവികാസം. പ്രമുഖ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാർ റഷ്യയിൽ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളുടെ പരമാവധി തീരുവ 100 ശതമാനം ആയി കുറയ്ക്കുന്ന നിയമത്തിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു.
നേരത്തെ നിർദ്ദേശിച്ച 500 ശതമാനം തീരുവയുടെ സ്ഥാനത്ത് നിന്ന് ഗണ്യമായ കുറവാണ് ഇതുണ്ടാക്കുന്നത്. റഷ്യൻ പ്രതിനിധികൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനിടയിൽ തന്നെ റഷ്യൻ ഊർജ്ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുകയാണ് പുതുക്കിയ ബിൽ വഴി യുഎസ് ലക്ഷ്യമിടുന്നത്. ബില്ലിന്റെ ഏറ്റവും പുതിയ പതിപ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഉപരോധം ഒഴിവാക്കാനുള്ള അധികാരവും നൽകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ചൈനയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതുക്കിയ നിർദ്ദേശമനുസരിച്ച്, നേരത്തെ കരട് വിഭാവനം ചെയ്‌തിട്ടുള്ള എല്ലാ ഇറക്കുമതി രാജ്യങ്ങൾക്കും പകരം, റഷ്യയിലെ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങൾക്ക് മാത്രമേ പരമാവധി തീരുവ ബാധകമാകൂ. മുൻ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റാലും അവതരിപ്പിച്ച ബില്ലിന് കൂടുതൽ കക്ഷികളുടെ പിന്തുണയുണ്ടെന്നാണ് വിവരം. ഇതിന് നിലവിൽ 26 സഹ-സ്‌പോൺസർമാരുണ്ടെന്നും കോൺഗ്രസിലൂടെ നീങ്ങുമ്പോൾ കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും സെനറ്റുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കും ഇറക്കുമതി കുറയ്ക്കാൻ കാര്യമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്കും പുതിയ ബില്ലിൽ ഇളവുകളുണ്ടാവും. പാശ്ചാത്യ നാവിക സേവനങ്ങളെ ആശ്രയിക്കാത്ത റഷ്യയുടെ കപ്പലുകൾ, റഷ്യൻ സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, യമാൽ എൽഎൻജി, ആർട്ടിക് എൽഎൻജി 1, 2, 3 എന്നിവയുൾപ്പെടെ റഷ്യയുടെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ പദ്ധതികൾക്കും ഈ നടപടി ഉപരോധം ഏർപ്പെടുത്തുന്നു.
മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് യഥാർത്ഥ ബില്ലിലെ ചില വ്യവസ്ഥകൾ മയപ്പെടുത്തിയതെന്ന് ഒരു സെനറ്റുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. അതേസമയം, യുഎസിന്റെ നീക്കം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഭീമമായ തീരുവ ചുമത്തിയാൽ, ചൈനയുമായും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ ഉണ്ടാവുമെന്ന തിരിച്ചറിവാണ് ട്രംപിനെ പിന്നോട്ട് വലിക്കുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.