ദില്ലിയിൽ സിജെപി പ്രതിഷേധം ശക്തമാകുന്നു; ജന്തർ മന്തറിലെ സമരപന്തലിൽ തിരികെയെത്തി സിജെപി പ്രവർത്തകർ
സിജെപി പ്രതിഷേധം ഇന്നും തുടരും. പോലീസ് വിദ്യാർത്ഥികളെ മർദിച്ചും ബലം പ്രയോഗിച്ചും പൊളിച്ചു മാറ്റിയ ജന്തർ മന്ദിരിലെ സമര പന്തലിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് പ്രതിഷേധക്കാർ. ഇന്നലെ സിജെപി ആഹ്വാനം ചെയ്ത പാർലമെന്റ് മാർച്ചിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.
ലാത്തികൊണ്ട് അടിച്ചും കണ്ണീർ വാതകവും പ്രയോഗിച്ച് പോലീസ് ക്രൂരമായ മർദ്ദനമാണ് സിജെപി പ്രവർത്തകർക്കെതിരെ അഴിച്ചുവിട്ടത്. എസ്എഫ്ഐ പ്രവർത്തകർക്കടക്കം നിരവധി വിദ്യാർത്ഥികൾക്കാണ് പൊലീസ് ആക്രമണത്തിൽ പരിക്കേറ്റത്. എന്നാൽ കേന്ദ്രസർക്കാരിന്റെ ധാർഷ്ട്യത്തിനും പൊലീസ് തിട്ടൂരത്തിനും മുമ്പിൽ തലകുനിക്കില്ലെന്ന് പറയുകയാണ് ഇന്ത്യൻ യുവത്വം.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ സമരത്തെ അതിക്രൂരമായിട്ടാണ് ദില്ലി പോലീസ് നേരിട്ട്. സിജെപി പ്രതിഷേധത്തിന് പിന്തുണ നൽകുന്ന എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും ക്രൂര മർദ്ദനമാണ് ദില്ലി പൊലീസ് അഴിച്ചുവിട്ടത്. പൊലീസ് നടപടിയിൽ നാല്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. 20ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ പ്രവർത്തകരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, പോളിറ്റ് ബ്യുറോ അംഗങ്ങൾ ആയ വിജു കൃഷ്ണൻ, അരുൺ കുമാർ , mdmk നേതാവ് വൈക്കോ എന്നിവർ സന്ദർശിക്കുകയും ചെയ്തിരുന്നു. ദില്ലി പോലീസിന്റെ നടപടിയെ എം എ ബേബി അതിനിശിതമായി വിമർശിച്ചു