Select Location
All Locations
State
Region
City / District
ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി 'വെയ്റ്റ്‌ലിസ്റ്റ് ഇല്ല'; ഹാപ്പി യാത്ര, 1128 സീറ്റുകള്‍

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി 'വെയ്റ്റ്‌ലിസ്റ്റ് ഇല്ല'; ഹാപ്പി യാത്ര, 1128 സീറ്റുകള്‍

മലയാളികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. 100 ശതമാനം നിറഞ്ഞോടുകയാണ് ട്രെയിന്‍. പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. ഓണം വരുന്നതിനാല്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 21, 22 ദിവസങ്ങളില്‍ വെയ്റ്റ്‌ലിസ്റ്റ് ഇപ്പോള്‍ തന്നെ 100 കടന്നു. ഓണാഘോഷത്തിന് ശേഷമുള്ള മടക്കയാത്രയുടെ ദിവസങ്ങളിലും സമാനമാണ് അവസ്ഥ.

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് റെയില്‍വെ ബോഡിന്റെ തീരുമാനം. എട്ടില്‍ നിന്ന് 16 ആയി കോച്ചുകള്‍ ഉയരാന്‍ പോകുന്നു. അതായത്, സീറ്റുകള്‍ ഇരട്ടിയാകും. ഇതോടെ വെയ്റ്റ്‌ലിസ്റ്റ് പൂര്‍ണമായി ഒഴിവാകുമെന്നാണ് പ്രതീക്ഷ. ബെംഗളൂരു മലയാളികള്‍ക്ക് ഇനി യാത്ര എളുപ്പമാകുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, മറ്റൊരു ദുഃഖവാര്‍ത്തയുമുണ്ട്

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ നിലവില്‍ 530 സീറ്റുകളാണുള്ളത്. ഇത് 1128 ആയി ഉയരും. അടുത്താഴ്ച കോച്ചുകള്‍ വര്‍ധിപ്പിച്ച ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് വിവരം. മലബാറിലുള്ള ബെംഗളൂരു യാത്രക്കാര്‍ ബസ്, യശ്വന്തപുരം എക്‌സ്പ്രസ് എന്നിവയാണ് നാട്ടിലേക്ക് വരാന്‍ ആശ്രയിക്കുന്നത്. എന്നാല്‍ മധ്യകേരളത്തിലുള്ളവര്‍ക്ക് വളരെ സഹായകരമാണ് എറണാകുളം വന്ദേഭാരത്.

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ 5.10നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. മടക്ക യാത്ര ഉച്ചയ്ക്ക് ശേഷം 2.20നാണ്. ബെംഗളൂരുവിലെത്തുക രാത്രി 11 മണിക്ക്. ബുധനാഴ്ച സര്‍വീസ് ഇല്ല. ഇടക്കാലത്ത് റെയില്‍വെ ലൈന്‍ അറ്റക്കുറ്റ ജോലി കാരണം ട്രെയിനുകള്‍ വളരെ വൈകുന്ന സാഹചര്യമുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ കൃത്യസമയം പാലിക്കുന്നു എന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വന്ദേഭാരത് യാത്രക്കാര്‍ക്ക് ഒരു ദുഃഖ വാര്‍ത്തയുണ്ടെന്ന് സൂചിപ്പിച്ചത്, പുതിയ ട്രെയിന്‍ ആവശ്യം പരിഗണിക്കുന്നില്ല എന്നതാണ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേഭാരത് വേണം എന്ന ആവശ്യം ശക്തമാണ്. വേഗത്തില്‍ എത്താനുള്ള സൗകര്യം പരിഗണിച്ചാണ് ഈ ആവശ്യം. എന്നാല്‍ ഇത്രയും ചുരുങ്ങിയ ദൂരത്തില്‍ വന്ദേഭാരത് അനുവദിക്കില്ല എന്നാണ് റെയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, കേരളത്തിന് പുറത്ത് കുറഞ്ഞ ദൂരത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ടെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കൃത്യമായ ക്രമീകരണം വരുത്തിയാല്‍ ഇത് സാധ്യമാകുമെന്നും അവര്‍ പറയുന്നു. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയാല്‍ മതിയാകുമെന്നാണ് യാത്രക്കാരുടെ നിര്‍ദേശം. എണറാകുളത്ത് നിന്ന് രാവിലെ 10ന് തിരുവനവന്തപുരത്ത് എത്തുന്ന വന്ദേഭാരത് 11 മണിക്ക് ചെന്നൈയിലേക്ക് പുറപ്പെട്ടാല്‍ രാത്രി 11 മണിക്ക് എത്തിച്ചേരും. തൊട്ടടുത്ത ദിവസം രാവിലെ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തിയാല്‍ മതിയാകുമെന്നും യാത്രക്കാര്‍ നിര്‍ദേശിക്കുന്നു. ഇക്കാര്യത്തില്‍ ഭാവിയില്‍ റെയില്‍വെ അനുകൂല തീരുമാനം എടുക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കാം


Kairali News 6 hours ago
Home Flash News