Select Location
All Locations
State
Region
City / District
വിജയ്ക്ക് പദവി നഷ്ടമാകുമോ? ഉറ്റുനോക്കി തമിഴകം, പെരമ്പൂര്‍ ജയത്തില്‍ ഹൈക്കോടതി നോട്ടീസ്

വിജയ്ക്ക് പദവി നഷ്ടമാകുമോ? ഉറ്റുനോക്കി തമിഴകം, പെരമ്പൂര്‍ ജയത്തില്‍ ഹൈക്കോടതി നോട്ടീസ്

തമിഴ്‌നാട്ടില്‍ രഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കുന്ന ഹര്‍ജി ഹൈക്കോടതിയില്‍. മുഖ്യമന്ത്രി വിജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പെരമ്പൂര്‍ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥി, രണ്ടു വോട്ടര്‍മാര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇവരുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വിജയ്ക്ക് നോട്ടീസ് അയച്ചു.

വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃത്രിമം കാണിച്ചു എന്നാണ് പരാതിക്കാരുടെ ആക്ഷേപം. വരുമാന മാര്‍ഗങ്ങളും വരുമാനവും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. വിജയ്ക്ക് പുറമെ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ച്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വിജയ് വിശദമായ പ്രതികരണം അറിയിക്കണം.

പെരമ്പൂര്‍ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥിയായിരുന്ന ആര്‍ഡി ശേഖര്‍, വോട്ടര്‍മാരായ ദിനേശ്, ലക്ഷ്മി നരസിംഹന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ജസ്റ്റിസ് വി ലക്ഷ്മീ നാരായണന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ഹര്‍ജിയില്‍ വിജയ്ക്കും തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. കിട്ടിയില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് പുതിയ നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിച്ചത്. പെരമ്പൂരും തൃച്ചി ഈസ്റ്റും. രണ്ടിടത്തും മികച്ച വിജയം നേടിയ വിജയ് തൃച്ചി ഈസ്റ്റ് രാജിവച്ചു. പെരമ്പൂര്‍ എംഎല്‍എ പദവി നിലനിര്‍ത്തുകയും ചെയ്തു. തൃച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടെയാണ് പെരമ്പൂരിലെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി പരിഗണിക്കുന്നത്.

വിജയുടെ ഭൂരിപക്ഷം 53715 വിജയ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആസ്തി വിവരങ്ങളില്‍ അവ്യക്തതയുണ്ട് എന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പെരമ്പൂരിലും തൃച്ചി ഈസ്റ്റിലും കാണിച്ച കണക്കുകളില്‍ വൈരുധ്യമുണ്ട് എന്നായിരുന്നു ആരോപണം. എങ്കിലും രണ്ടിടത്തും അദ്ദേഹത്തിന്റെ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിക്കുകയായിരുന്നു. ഫലം വന്നതോടെ വിഷയം കോടതി കയറി. പെരമ്പൂരില്‍ വന്‍ വിജയമാണ് വിജയ് നേടിയത്. തുടര്‍ച്ചയായി ഡിഎംകെ ജയിക്കുന്ന മണ്ഡലമായിരുന്നു ഇത്. എന്നാല്‍ ഇത്തവണ 53715 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയ് ജയിക്കുകയായിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥിക്ക് 66650 വോട്ടുകളില്‍ തൃപ്തിപ്പെടേണ്ടി വന്നു. മറ്റു സ്ഥാനാര്‍ഥികള്‍ക്കൊന്നും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. അണ്ണാഡിഎംകെ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് നേരിടുന്ന ആദ്യ കേസാണിത്.

കോടതി എന്തു നിലപാട് എടുക്കുമെന്നതാണ് നിര്‍ണായകം. വിജയ്ക്ക് എതിരാണ് കോടതി വിധിയെങ്കില്‍ മുഖ്യമന്ത്രി പദവി മാത്രമല്ല, എംഎല്‍എ പദവിയും തുലാസിലാകും. ഇത്തരം ഹര്‍ജികളില്‍ സാധാരണ കടുത്ത നടപടികളിലേക്ക് കോടതി കടക്കാറില്ല. എന്നാല്‍ വിജയുടെയും റിട്ടേണിങ് ഓഫീസറുടെയും മറുപടി സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് കോടതി നിലപാട് സ്വീകരിക്കുക.


One India Malayalam 3 hours ago
Home Flash News