ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് 200 ശതമാനം വരെ തീരുവ; പ്രഖ്യാപനവുമായി ട്രംപ്, ഇന്ത്യയ്ക്ക് തിരിച്ചടി
ന്യൂയോർക്ക്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനപ്രകാരം, ഈ വർഷം ഓഗസ്‌റ്റ് 1 മുതൽ രണ്ട് വർഷത്തേക്ക് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് തീരുവ ഈടാക്കില്ല. ഇന്ത്യയെ ആയിരിക്കും യുഎസിന്റെ ഈ നീക്കം ഏറ്റവും അധികം ബാധിക്കുക.
എന്നാൽ 2028 ഓഗസ്‌റ്റ് മുതൽ ഒരു വർഷത്തേക്ക് 100 ശതമാനം തീരുവയും, അതിന് ശേഷം 200 ശതമാനം തീരുവയും ഏർപ്പെടുത്തും. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ, അമേരിക്കയ്ക്ക് പുറത്തുള്ള കമ്പനികൾ രാജ്യത്തിനുള്ളിൽ ഫാക്‌ടറികളും ഉൽപ്പാദന സംവിധാനങ്ങളും സ്ഥാപിക്കാൻ പ്രേരിപ്പിക്കാനാണ് ഈ നടപടിയെന്ന് ട്രംപ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ അമേരിക്കയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാത്ത കമ്പനികൾക്കാണ് ഈ ഉയർന്ന തീരുവ ബാധകമാകുക.
അമേരിക്കൻ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേറ്റന്റ് ഉള്ളതും ബ്രാൻഡഡ് അല്ലെങ്കിൽ നൂതനവുമായ മരുന്നുകൾക്കുള്ള നിലവിലെ നയം തുടരുമെന്നും ട്രംപ് അറിയിച്ചു. ഇത്തരം മരുന്നുകളുടെ നിർമ്മാണശാലകൾ അമേരിക്കയിലുടനീളം വലിയ തോതിൽ സ്ഥാപിക്കപ്പെടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് മുമ്പ്, ഏപ്രിൽ 2-ന് ബ്രാൻഡഡ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിരുന്നു. സർക്കാർ നിശ്ചയിക്കുന്ന വിലക്രമം അംഗീകരിക്കുകയോ അമേരിക്കയിൽ തന്നെ നിർമ്മാണം ആരംഭിക്കുകയോ ചെയ്യാത്ത കമ്പനികൾക്കാണ് ഈ തീരുവ ബാധകമായിരുന്നത്. ഈ തീരുമാനം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നതിനാൽ ഇന്ത്യയെ ലോകത്തിന്റെ ഫാർമസി എന്നും വിശേഷിപ്പിക്കാറുണ്ട്.
2025-ൽ ഇന്ത്യ അമേരിക്കയിലേക്ക് 9.7 ബില്യൺ ഡോളറിന്റെ മരുന്നുകളാണ് കയറ്റുമതി ചെയ്‌തത്. ഇത് ഇന്ത്യയുടെ ആകെ ഔഷധ കയറ്റുമതിയായ 25.8 ബില്യൺ ഡോളറിന്റെ 38 ശതമാനമാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ, സാംക്രമിക രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുടെ ചികിത്സയിൽ ഇന്ത്യൻ ജനറിക് മരുന്നുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനിടെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളിലും പുരോഗതി ഉണ്ടായിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന പുതിയ ചർച്ചകളിൽ പ്രധാന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ, ഇന്ത്യ തങ്ങളുടെ ദീർഘകാല താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാറിൽ മാത്രമേ ഒപ്പുവെക്കൂ എന്ന നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.