പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് വൈകുന്നതെന്ത്? കേന്ദ്രത്തിനെതിരെ മുൻ ബിജെപി നേതാവ് അണ്ണാമലൈ
നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ചകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ വൈകുന്നതിനെ ചോദ്യം ചെയ്ത അദ്ദേഹം, പ്രതിഷേധങ്ങൾ രൂക്ഷമായതിന് ശേഷം മാത്രം സർക്കാർ ഇടപെടാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് വിരൽ ചൂണ്ടി.
ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളിൽ സുതാര്യത കൊണ്ടുവരുമെന്നതിനാൽ താൻ എപ്പോഴും നീറ്റ് പരീക്ഷയെ പിന്തുണച്ചിരുന്നുവെന്ന് അണ്ണാമലൈ വ്യക്തമാക്കി. എന്നാൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ച പരീക്ഷാ സംവിധാനത്തിലുള്ള വിദ്യാർത്ഥികളുടെ വിശ്വാസ്യത പൂർണ്ണമായും തകർത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് ചോദ്യപേപ്പർ ചോർന്നത് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. കാര്യങ്ങൾ കൈവിട്ടുപോകുന്നതുവരെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ കാത്തുനിന്നതിനെ അദ്ദേഹം കടുപ്പത്തിൽ വിമർശിച്ചു.
രാജ്യത്തിന്റെ ശക്തി നിലനിൽക്കുന്നത് യുവാക്കൾക്ക് പൊതു സ്ഥാപനങ്ങളിലുള്ള വിശ്വാസത്തിലാണെന്നും, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശ്വാസ്യത തകർന്നാൽ അത് രാജ്യത്തിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കുമെന്നും അണ്ണാമലൈ ഓർമ്മിപ്പിച്ചു. അതേസമയം, സമരം നീണ്ടുപോകുമ്പോൾ സ്വന്തം അജണ്ടകളുമായി എത്തുന്ന നിക്ഷിപ്ത താൽപ്പര്യക്കാർ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാൻ സാധ്യതയുള്ളതിനാൽ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലടക്കം വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നീറ്റ് പുനഃപരീക്ഷയ്ക്കായി കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്ന സി.ആർ.പി.എഫ്, വ്യോമസേനാ സഹായം, എ.ഐ സുരക്ഷ അടക്കമുള്ള അമിത സുരക്ഷാ സംവിധാനങ്ങളെ അണ്ണാമലൈ പരിഹസിക്കുകയും ചെയ്തു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തന്ത്രങ്ങളോട് വിയോജിച്ചച്ചാ അടുത്തിടെ അണ്ണാമലൈ പാർട്ടി വിട്ടത്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ വേഗത്തിലും സുതാര്യമായും ഇടപെടണമെന്ന് ആവർത്തിച്ച് അണ്ണാമലൈ ആവശ്യപ്പെട്ടു.