കരുതൽ തടങ്കലിനുള്ള അധികാരംനീട്ടി; CJP പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലെന്ന ആരോപണം തള്ളി ഡൽഹി പോലീസ്
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം അനുസരിച്ച് ഡൽഹി പോലീസിന് ആളുകളെ കരുതൽ തടങ്കലിലാക്കാനുള്ള അധികാരം നീട്ടി നൽകിയ ഉത്തരവിനെ ചൊല്ലി വിവാദം. ജൂലായ് 19 മുതൽ ഒക്ടോബർ 18 വരെ മൂന്ന് മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കുറ്റാരോപണങ്ങളൊന്നും കൂടാതെ തന്നെ 12 മാസം വരെ തടങ്കലിലാക്കാൻ കഴിയുന്നതാണ് ദേശീയ സുരക്ഷാ നിയമം. ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്ന് ഇതിന് പിന്നാലെ പ്രചാരണവുമുണ്ടായി.
ഇത് വ്യാപകമായി പ്രചരിച്ചതോടെ ഡൽഹി പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ഇത് സിജെപി പ്രക്ഷോഭങ്ങളെ നേരിടാനായി എടുത്ത പ്രത്യേക നടപടിയല്ലെന്നും, സാധാരണയായി നടക്കാറുള്ള ഭരണപരമായ പുനഃപരിശോധനയും ഉത്തരവ് പുതുക്കലും മാത്രമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
ഈ അനുമതി പത്രത്തിനായുള്ള ഭരണപരമായ നടപടികൾ 2026 ജൂലൈ 07-ന് തന്നെ പൂർത്തിയാക്കി ഉത്തരവിറക്കിയിരുന്നു. അതായത് സിജെപി പ്രതിഷേധങ്ങൾ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഈ നടപടിക്രമങ്ങൾ കഴിഞ്ഞിരുന്നതാണെന്നും ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ പൊതു ക്രമസമാധാനം തകരാതിരിക്കാനും രാജ്യസുരക്ഷ മുൻനിർത്തിയും പൊലീസ് മേധാവിക്ക് കരുതൽ തടങ്കൽ അധികാരം സാധാരണയായി ഓരോ 3 മാസം കൂടുമ്പോഴും പുതുക്കി നൽകുന്ന പതിവുണ്ടെന്നും അവർ വ്യക്തമാക്കി.