മുന്‍കൂര്‍ അനുമതിയില്ല; കൊച്ചിയിൽ 'വേടൻ' പങ്കെടുത്ത ഐക്യദാർഢ്യ പരിപാടിയ്‌ക്കെതിരെ കേസ്
ഡല്‍ഹിയിലെ സിജെപി സമരത്തെ പിന്തുണച്ച് കൊച്ചിയില്‍ റാപ്പര്‍ വേടനടക്കം പങ്കെടുത്ത ഐക്യദാര്‍ഢ്യ പരിപാടിയ്‌ക്കെതിരെ കേസ് . പനമ്പിള്ളി നഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വേടനും മാനേജര്‍ വിഗ്നേഷും കണ്ടാലറിയാവുന്ന 99 പേരുമാണ് പ്രതികള്‍. മുന്‍കൂര്‍ അനുമതിയി വാങ്ങാതെ പനമ്പള്ളി നഗറിൽ നടന്ന പ്രതിഷേധ പരിപാടിയ്‌ക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തത്. മാർഗതടസം സൃഷ്ടിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് എഫ്ഐആറിലുണ്ട്.
ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 22നാണ് കൊച്ചിയിൽ കലാ-സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. റാപ്പർമാരായ വേടന്റെയും ഗബ്രിയുടെയും നേതൃത്വത്തിൽ പനമ്പള്ളി നഗറിൽ 'പാട്ടും പ്രതിഷേധവും' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത വേടൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാജയപ്പെട്ട നയങ്ങൾക്ക് ജനാധിപത്യ രാഷ്ട്രത്തിൽ സ്ഥാനമില്ലെന്നും വേടന്‍ പറഞ്ഞു.
ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വേടൻ ആരോപിച്ചു. മോശം വിദ്യാഭ്യാസ സമ്പ്രദായത്തിനും സർക്കാരിന്റെ നയങ്ങൾക്കുമെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നതെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും ഈ സാഹചര്യത്തിൽ നിശബ്ദരായി മാറിനിൽക്കാനാകില്ലെന്നും വേടന്‍ വ്യക്തമാക്കി.