വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ: ജെപിസി യോഗം വീണ്ടും മാറ്റിയത് എന്തുകൊണ്ട്?
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, 2025 സംബന്ധിച്ച കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകുന്നതിനായുള്ള സംയുക്ത പാർലമെന്ററി സമിതി യോഗം രണ്ടാം തവണയും മാറ്റിവെച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്ത യോഗം പിന്നീട് നിശ്ചയിക്കുമെന്ന് അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ കീഴിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നാണ് 2025 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച ഈ ബിൽ. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE), നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (NCTE) എന്നിവയ്ക്ക് പകരം ഏകീകൃതവും ലളിതവുമായ ഒരു നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവരികയാണ് ഇത് ലക്ഷ്യമിടുന്നത്.
ജെപിസി മാറ്റിയത് എന്തുകൊണ്ട്? എൻഡിഎ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാർട്ടി (TDP) വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബില്ലിനെതിരെ രംഗത്തുവന്നതോടെ, സംയുക്ത പാർലമെന്ററി സമിതി ബിൽ വീണ്ടും പരിശോധിക്കാൻ നിർബന്ധിതരായി. നിർദ്ദിഷ്ട വിദ്യാഭ്യാസ നിയന്ത്രണ സമിതിയായ VBSA-യ്ക്ക് ബാധകമാകുന്ന ഉത്തരവുകൾ പുറപ്പെടുവിക്കാനും, ഏത് സമയത്തും ഈ സമിതിയെ മറികടക്കാനും കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന ബില്ലിലെ വ്യവസ്ഥകളെയാണ് ടിഡിപി എതിർത്തതെന്നാണ് വിവരങ്ങൾ. ബില്ലിലെ 45, 47 ക്ലോസുകളെയാണ് ടിഡിപി എതിർത്തതെന്നാണ് ലഭിക്കുന്ന വിവരം. ക്ലോസ് 45 അനുസരിച്ച്, നയപരമായ കാര്യങ്ങളിൽ VBSA-യ്ക്കും അതിന് കീഴിലുള്ള കൗൺസിലുകൾക്കും ബാധകമാകുന്ന ഉത്തരവുകൾ പുറപ്പെടുവിക്കാൻ കേന്ദ്രത്തിന് കഴിയും. ഏതെങ്കിലും വിഷയം നയപരമാണോ അല്ലയോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ കേന്ദ്ര സർക്കാരിന്റെ തീരുമാനമായിരിക്കും അന്തിമമായിരിക്കുക.
VBSA ബിൽ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയാണ്? രാജ്യത്തുടനീളമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതിനായി ഒരു ഏകീകൃത സമിതി രൂപീകരിക്കാനാണ് വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, 2025 ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട സംവിധാനത്തിന് 12 അംഗ കമ്മീഷൻ നേതൃത്വം നൽകും. കൂടാതെ ഇനിപ്പറയുന്ന ചുമതലകൾക്കായി മൂന്ന് പ്രത്യേക കൗൺസിലുകളുടെ പിന്തുണയുമുണ്ടായിരിക്കും: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം അക്കാദമിക് നിലവാരം നിശ്ചയിക്കൽ അക്രഡിറ്റേഷനും ഗുണനിലവാര ഉറപ്പുവരുത്തലും പലവിധ നിയന്ത്രണ ഏജൻസികൾക്ക് പകരം ലളിതവും കൂടുതൽ സുതാര്യവുമായ ഒരു സംവിധാനം വേണമെന്ന ദേശീയ വിദ്യാഭ്യാസനയം 2020-ന്റെ പ്രധാന ശുപാർശയെ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കാരം. പുതിയ ചട്ടക്കൂട് അംഗീകാര നടപടികൾ എളുപ്പമാക്കുമെന്നും, അനാവശ്യ പേപ്പർവർക്കുകൾ കുറയ്ക്കുമെന്നും, സുതാര്യത വർധിപ്പിക്കുമെന്നും, കോളേജുകൾക്കും സർവകലാശാലകൾക്കും വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
പാർലമെന്റിൽ സമർപ്പിച്ചതിന് ശേഷം, പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഭരണകക്ഷിയായ എൻഡിഎയിലെ ചില അംഗങ്ങളിൽ നിന്നും ബില്ലിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. തുടർന്ന് 2025 ഡിസംബർ 16ന് ബിജെപി എം പി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് ബിൽ കൈമാറി. കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി സമിതി സംസ്ഥാന സർക്കാരുകൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസ വിദഗ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തിവരികയായിരുന്നു. നിലവിലെ മൺസൂൺ സമ്മേളനത്തിൽ ജെപിസി തങ്ങളുടെ റിപ്പോർട്ടിന് അന്തിമരൂപം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യോഗം മാറ്റിവെക്കുകയായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, വിദ്യാർത്ഥികളുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ രൂക്ഷമായ തർക്കങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള മറ്റൊരു തർക്കവിഷയം തൽക്കാലം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകിയതെന്നാണ് വിവരങ്ങൾ. എന്നാൽ യോഗം മാറ്റിവെച്ചതിന് സർക്കാർ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല.
ഫെഡറലിസം പ്രധാന ആശങ്കയായി ഉയർന്നു വരുന്നു സമിതിയുടെ കൂടിയാലോചനകൾക്കിടയിൽ, ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് ചില സംസ്ഥാന സർക്കാരുകൾ ആശങ്ക ഉന്നയിച്ചു. ബില്ലിലെ 11(4) ക്ലോസ്, അഫിലിയേറ്റ് ചെയ്ത കോളേജുകൾക്ക് ബിരുദം നൽകാനുള്ള അധികാരം നിർണ്ണയിക്കുന്നതിൽ സംസ്ഥാന സർവകലാശാലകളുടെ പങ്ക് കുറച്ചേക്കാമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. സംസ്ഥാനങ്ങളുടെ പങ്ക് സംരക്ഷിക്കുന്നതിനായി ക്ലോസ് 12-ൽ മാറ്റങ്ങൾ വരുത്തണമെന്ന് മേഘാലയ സർക്കാരും ആവശ്യപ്പെട്ടു. ചില വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത വേണമെന്ന് മധ്യപ്രദേശ് സർക്കാരും ഉന്നയിച്ചതായി പറയപ്പെടുന്നു.
സംസ്ഥാന സർക്കാരുകൾക്ക് പുറമെ, പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ശക്തമാക്കണമെന്ന് സമിതിയോട് അഭ്യർത്ഥിച്ചു. അവർ മുന്നോട്ടുവെച്ച ശുപാർശകൾ: നിർദ്ദിഷ്ട നിയന്ത്രണ ഘടനയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുക. എക്സിക്യൂട്ടീവ് സ്വാധീനത്തിന്മേൽ കൂടുതൽ വ്യക്തമായ നിയന്ത്രണങ്ങൾ ഉണ്ടാക്കുക. നിലവിലുള്ള നിയന്ത്രണ സംവിധാനത്തിൽ നിന്ന് പുതിയ ഘടനയിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നതിന് ഘട്ടംഘട്ടമായി പുതിയ ചട്ടക്കൂട് നടപ്പിലാക്കുക.
മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ ചില വ്യവസ്ഥകൾ കൂടുതൽ അധികാര കേന്ദ്രീകരണത്തിന് ഇടയാക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭിന്നതകൾക്ക് കാരണമാകുമെന്നും ചില സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി.