പരസ്പരം വിവാഹം ചെയ്യുന്നതിൽ പ്രതിരോധം; രണ്ടു യുവതികൾ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ
ബെംഗളൂരുവിൽ ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ രണ്ട് യുവതികളെ കണ്ടെത്തി. ഇവരുടെ പ്രണയബന്ധത്തോടുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും എതിർപ്പിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിർജന (22), റീത്ത (23) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിക്കാനുള്ള ഇവരുടെ തീരുമാനത്തെ കുടുംബാംഗങ്ങളും സമൂഹവും എതിർത്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് യെലഹങ്ക പൊലീസ് അറിയിച്ചു.
തങ്ങളുടെ ബന്ധത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിച്ചിരുന്നില്ലെന്നും ഒരുമിച്ച് ജീവിക്കാനായിരുന്നു ആഗ്രഹമെന്നും ചോദ്യം ചെയ്യലിനിടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞതായി അധികൃതർ വ്യക്തമാക്കി. നേപ്പാളിൽ ഒരുമിച്ച് വളർന്ന ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നാട്ടിൽ ഇവരുടെ ബന്ധം വിമർശനങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ബന്ധുക്കൾ ഇരുവരെയും ബെംഗളൂരുവിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെത്തിയ ശേഷം വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു ഇവരുടെ താമസം. എന്നാൽ നിരന്തരം പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും ആഴ്ചയിൽ പലതവണ നേരിൽ കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഫ്രേസർ ടൗണിലായിരുന്നു റീത്ത താമസിച്ചിരുന്നത്. സിർജന ജക്കൂരിലുമായിരുന്നു താമസം.