ആ 'ഐറ്റം നർത്തകി' 14-ാം വയസിൽ കുടുംബം പുലർത്താൻ ഇറങ്ങിയവൾ; 'സോനാ സോനാ' ഗാനത്തിലെ സുജ വരുണിയുടെ ജീവിതം
അന്യഭാഷാ ചിത്രങ്ങളിൽ നായികമാർ ഐറ്റം ഡാൻസ് ചെയ്യുന്നത് പുതുമയല്ലാതിരുന്ന കാലത്ത് മലയാളഭാഷാ ചിത്രങ്ങളിൽ അത്തരം ഗാനരംഗങ്ങളിൽ ആടിത്തകർക്കാൻ വേണ്ടിമാത്രം വന്നുപോകുന്ന നടിമാർ ഒരുകാലത്തുണ്ടായിരുന്നു. 2005ൽ പുറത്തുവന്ന ബെൻ ജോൺസൻ എന്ന സിനിമയിലെ 'സോനാ സോനാ' ഗാനരംഗത്തിൽ അതുപോലൊരാൾ വന്നിരുന്നു. ആ ഗാനവും അതിലെ രംഗങ്ങളും ഹിറ്റായി മാറിയെങ്കിലും, ആരാണ് ആ നടി എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല. ഇന്നവർ ശിവാജി ഗണേശൻ കുടുംബത്തിലെ മരുമകളാണ്. ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി എത്തുമ്പോൾ കേവലം 14 വയസ് മാത്രം പ്രായമുള്ള കൊച്ചുപെൺകുട്ടി. പേര് സുജ വരുണി അഥവാ സുജാത ശിവകുമാർ ഗണേശൻ
'കൂത്താട്ട നടി' എന്ന വിളിപ്പേരും പുറത്തുപോകുമ്പോഴുള്ള ചൂഴ്ന്നുനോട്ടങ്ങളും മാത്രമാണ് അന്നത്തെ നൃത്തരംഗങ്ങൾ സുജയ്ക്ക് സമൂഹത്തിൽ ചാർത്തിനൽകിയ പട്ടങ്ങൾ. ഐറ്റം ഗേൾ എന്നായിരുന്നു വിളിപ്പേര്. "എന്റമ്മ എന്നെങ്ങനെ വളർത്തിയിട്ടില്ല. ഞാൻ എന്തിന് അവർക്ക് അങ്ങനെയൊരു പേര് കൊണ്ടുവരണം? ഞാൻ നല്ലതായിരുന്നില്ലേ? കാണുന്നവരുടെ കണ്ണിൽ തെറ്റായി തോന്നുന്നത് ഞാൻ എന്തിന് ചെയ്യണം? ആവശ്യമില്ലാത്ത പേരുകൾ എനിക്ക് വന്നുചേർന്നു. ശരിക്കും ഞാൻ സമാധാനപരമായാണ് ജോലി ചെയ്തിരുന്നത്. മൂന്നു ദിവസം കൊണ്ട് ശമ്പളം വരും, അത് ഞാൻ അമ്മയ്ക്ക് കൊണ്ടുക്കൊടുക്കും... (തുടർന്ന് വായിക്കുക)
14-ാം വയസിൽ ഞാൻ സമ്പാദിക്കുന്നില്ലേ, എന്റെ കുടുംബം നോക്കാൻ പറ്റുന്നില്ലേ എന്ന സന്തോഷമായിരുന്നു മനസ്സിൽ," സുജ പറഞ്ഞു. സിനിമാ മേഖലയിലെ ഒരു മാനേജർ വഴിയിൽ വച്ച് കണ്ടപ്പോൾ സിനിമയിൽ അഭിനയിക്കുന്നോ എന്ന് ചോദിച്ച ചോദ്യമാണ് സുജ വരുണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 'പ്ലസ് ടു' എന്ന സിനിമയിലേക്ക് രാജരാജൻ എന്ന അയൽക്കാരനാണ് സംവിധായകൻ രമണയ്ക്ക് സുജയെ പരിചയപ്പെടുത്തിയത്. അത്രയും ചെറിയ പ്രായത്തിൽ മകൾ സിനിമയിൽ അഭിനയിക്കുന്നതിൽ സുജയുടെ മാതാപിതാക്കൾക്ക് താല്പര്യമില്ലാതായി. എന്നാൽ, ബോക്സ് ഓഫീസ് വിജയം നേടാതെപോയ ചിത്രമായി അത് മാറി
സിനിമ വിജയിക്കാതെ പോയതും, രണ്ടു വർഷങ്ങൾക്ക് ശേഷം ശ്രീകാന്ത് സംവിധാനം ചെയ്ത 'വർണജാലം' എന്ന സിനിമയിൽ ഒരു നൃത്ത രംഗത്തേക്ക് സുജയ്ക്ക് ക്ഷണം ലഭിച്ചു. ഈ നൃത്തരംഗത്തോട് കൂടി സുജയ്ക്ക് അത്തരം വേഷങ്ങളിലേക്ക് കൂടുതൽ ക്ഷണം ലഭിച്ചു തുടങ്ങി. 2000ങ്ങളുടെ മധ്യകാലം സിനിമയിൽ സുജയുടെ സുവർണകാലമായിരുന്നു. മായാവി, പള്ളിക്കൂടം, കുസേലൻ, ജയംകൊണ്ടാൻ പോലുള്ള സിനിമകളിൽ അവർ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ബെൻ ജോൺസണിലെ 'സോനാ സോനാ' ഗാനരംഗം സുജയ്ക്ക് വന്നുചേർന്നു. കലാഭവൻ മണിയുടെ ഒപ്പമായിരുന്നു സുജ ഈ രംഗത്തിൽ നൃത്തം ചെയ്തത്
എന്നിട്ടും എന്തുകൊണ്ട് അത്തരം വേഷങ്ങൾ ചെയ്തു എന്ന കാര്യത്തിലും സുജയ്ക്ക് പറയാനുണ്ട്. അപ്പോഴേക്കും അമ്മയുടെ ആരോഗ്യം മോശമായിത്തുടങ്ങി. മുത്തച്ഛന് വയസായി, ചേച്ചിയെ നഷ്‌ടമായി, തനിക്കും അനുജത്തിക്കും അമ്മയെങ്കിലും വേണം എന്ന ചിന്തയായിരുന്നു ആ കൗമാരക്കാരിയുടെ മനസ്സിൽ. അങ്ങനെയെടുത്ത തീരുമാനമായിരുന്നു സിനിമകളിലെ സോളോ സോംഗ്. അതെങ്ങനെ ചെയ്യണം എന്നറിയാതിരുന്ന സുജയ്ക്ക് 'പറഞ്ഞുതരാം' എന്നായിരുന്നു അവസരം നൽകിയവരുടെ ഉപദേശം. കുടുംബത്തെ സംരക്ഷിക്കണം എന്നതുകൊണ്ടാണ് താൻ സിനിമാ മേഖലയിലേക്ക് തന്നെ വന്നത്. ഡാൻസ് ആണ് തനിക്ക് ഒരു അവസരവും അംഗീകാരവും കൊടുത്തത്. എന്നാൽ 'കൂത്താട്ട നടി' എന്ന പേര് തനിക്ക് വേണ്ട
ഇന്ന് സുജ ശിവാജി ഗണേശൻ കുടുംബത്തിലെ മരുമകളാണ്. ശിവാജി ഗണേശന്റെ മകൻ രാംകുമാർ ഗണേശന്റെ പുത്രൻ ശിവകുമാറിന്റെ ഭാര്യയാണ് സുജാത ശിവകുമാർ ഗണേശൻ എന്ന സുജ വരുണി. കുടുംബത്തിലെ ചില ദുരനുഭവങ്ങളെ തുടർന്ന് പുരുഷന്മാരെ കണ്ടമാത്രയിൽ തന്നെ ദേഷ്യം തോന്നുന്ന വ്യക്തിയായി താൻ മാറിയിരുന്നു എന്ന് സുജ. ആ മാനസികാവസ്ഥയ്ക്ക് മാറ്റം വന്നത് തന്റെ ഭർത്താവിനെ കണ്ടതുമുതലാണ്. പുരുഷന്മാരോട് സ്നേഹവും ആദരവും തോന്നാൻ കാരണം തന്നെ സ്വന്തം ഭർത്താവെന്ന് സുജ വ്യക്തമാക്കുന്നു. അതുവരെ മനസിന്റെ ഉള്ളിൽ ട്രോമയുണ്ടായിരുന്നു. ഇന്ന് ഒരു മകന്റെ മാതാപിതാക്കളാണ് ഇവർ