അൻസിബയ്ക്ക് തിരിച്ചടി; ശ്വേത നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷ കോടതി തള്ളി
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിലെ അഡ്‌ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ശ്വേത മേനോൻ നൽകിയ കേസിൽ കക്ഷി ചേരണമെന്ന നടി അൻസിബ ഹസന്റെ ഹർജി എറണാകുളം മുൻസിഫ് കോടതി തള്ളി. കേസിൽ അൻസിബയെ കക്ഷി ചേർക്കുന്നതിൽ ശ്വേത ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. ശ്വേതയുടെ വാദങ്ങൾ മുഖവിലയ്‌ക്കെടുത്താണ് കോടതി അൻസിബയുടെ ഹർജി തള്ളിയത്.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അൻസിബ നേരത്തെ രാജി വെച്ചിരുന്നു. ഈ രാജി കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. ഭരണസമിതിയിൽ നിലവിൽ ഇല്ലാത്ത ഒരാൾ ഈ കേസിൽ കക്ഷി ചേരാൻ വരുന്നത് ഗൂഢ ഉദ്ദേശങ്ങളോടെയാണെന്നും, ഇതിനു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നുമായിരുന്നു ശ്വേത കോടതിയെ അറിയിച്ചത്. കേസിൽ കക്ഷി ചേരാൻ അൻസിബയ്ക്ക് നിയമപരമായ അവകാശമില്ലെന്ന ശ്വേതയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ശ്വേത മേനോൻ രാജിവച്ചു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ താൻ രാജി വെച്ചിട്ടില്ലെന്നും നിലവിലെ ഭരണസമിതിക്ക് തുടരാമെന്നും ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കോടതി താൽക്കാലികമായി വിലക്കിയിരുന്നു.