Select Location
All Locations
State
Region
City / District
LIVE
സൗദി അറേബ്യ ഒരടി പിന്നോട്ട്; ഒമാനിലേക്ക് രഹസ്യ സന്ദേശം, മൂന്ന് ആവശ്യങ്ങളുമായി ഹൂതികള്‍

ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഒരു ഭാഗത്ത് നടക്കവെ, സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലും തര്‍ക്കം രൂക്ഷമാണ്. ഹൂതികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി സൈന്യം ആക്രമണം നടത്തിയിരുന്നു. സൗദിയിലെ എണ്ണ-വിമാന കേന്ദ്രങ്ങള്‍ ഹൂതികളും ആക്രമിച്ചു. ഇതിനിടെ സൗദി ഹൂതികള്‍ക്ക് രഹസ്യ സന്ദേശം അയച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഹൂതികളും സൗദിയുടെ പ്രതിനിധികളും ഒമാനിലെ മസ്‌കത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒമാന്‍ വഴിയാണ് ഹൂതികള്‍ക്ക് സൗദി അറേബ്യ സന്ദേശം കൈമാറിയത് എന്ന് ഇറാനലെ തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടര്‍ന്ന് പോകാന്‍ സൗദി അറേബ്യയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് സന്ദേശത്തിലുള്ളതത്രെ. എന്നാല്‍ മൂന്ന് ആവശ്യങ്ങള്‍ ഹൂതികള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൂതികള്‍ക്കെതിരെ സൗദി സൈന്യം ഏറെ കാലം യുദ്ധം ചെയ്ത ശേഷം 2022ലാണ് സമധാന കരാറുണ്ടാക്കിയതും രമ്യതയില്‍ എത്തിയതും. എന്നാല്‍ അടുത്തിടെ ചിത്രം മാറി. ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിന് യമനിലെ ഹൂതി പ്രതിനിധി സംഘം തെഹ്‌റാനില്‍ എത്തിയിരുന്നു. ഇവര്‍ മടങ്ങി വരുന്നതിനിടെ വിമാനത്തിന് നേരെ ആക്രമണമുണ്ടായി. പിന്നില്‍ സൗദിയാണ് എന്ന് ഹൂതികള്‍ ആരോപിച്ചു.
ഇതിന് പിന്നാലെ ഹൂതികള്‍ സൗദിയെ ആക്രമിച്ചു. സൗദി തിരിച്ചും ആക്രമിച്ചു. സൗദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബാബുല്‍ മന്തിബ് വഴിയുള്ള കടല്‍ ചരക്കു പാത ഹൂതികള്‍ തടയാന്‍ തുടങ്ങി. സൗദിയെ പിന്തുണയ്ക്കുന്ന യമനിലുള്ളവരെയും ഹൂതികള്‍ ആക്രമിച്ചു. ഹൂതികള്‍ക്കെതിരായ നീക്കം ശക്തമാക്കാന്‍ വിവിധ രാജ്യങ്ങളുടെ സംയുക്ത സേന രൂപീകരിക്കാന്‍ സൗദി ശ്രമം തുടങ്ങി. 15ഓളം രാജ്യങ്ങള്‍ ഇതിനോട് സഹകരിക്കുകയും ചെയ്തു.
അതേസമയം, ഹൂതികളും സൗദി സൈന്യവും തമ്മില്‍ ശക്തമായ പോര് തുടര്‍ന്നു. ഇതിനിടെയാണ് ഒമാനില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിയത്. ഇങ്ങനെ ചര്‍ച്ച നടക്കുന്ന കാര്യം സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാന്‍ മുന്‍കൈ എടുത്താണ് ഈ നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതികളുമായി ഒമാനലുള്ളവര്‍ക്ക് സൗഹൃദമുണ്ട്.
യുദ്ധം മതിയാക്കാന്‍ തയ്യാറാണ് എന്നാണ് സൗദിയുടെ സന്ദേശം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ലെ കരാര്‍ പാലിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും സൗദി അറിയിച്ചുവത്രെ. ഈ വേളയില്‍ ഹൂതികള്‍ മൂന്ന് ഉപാധികള്‍വച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യമനെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണം, യുദ്ധത്തില്‍ വന്ന നഷ്ടത്തിന് പരിഹാരം ചെയ്യണം, യമന്റെ കാര്യങ്ങളില്‍ സൗദി അറേബ്യ ഇടപെടരുത് എന്നീ ഉപാധികള്‍ ഹൂതികള്‍ മുന്നോട്ട് വച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, സൗദി-തുര്‍ക്കി-പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാര്‍ ഹൂതികള്‍ക്കും ഭീഷണിയാണ്.


One India Malayalam 1 hour ago
Home Flash News