Select Location
All Locations
State
Region
City / District
ഐഐടി ബിരുദധാരി, അഭിഭാഷകര്‍, സിഎ, സംരംഭകര്‍: സിജെപിയെ നയിക്കുന്ന ആ 12 പേര്‍ ഇവര്‍

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നടത്തിയ സമരം രാജ്യമാകെ ഏറ്റെടുത്തതോടെ തങ്ങളുടെ പ്രവര്‍ത്തനം അടുത്തഘട്ടത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. പത്രപ്രവര്‍ത്തനം, എഞ്ചിനീയറിംഗ്, നിയമം, ധനകാര്യം, സാങ്കേതികവിദ്യ, പൊതുനയം, ബിസിനസ് എന്നീ മേഖലകളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകളെ സംഘടനയുടെ നിര്‍ണായക ചുമതലകള്‍ ഏല്‍പ്പിച്ചുകൊണ്ട് ആദ്യചുവട് വെച്ചിരിക്കുകയാണ് സിജെപി.
പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിവന്ന 36 ദിവസത്തെ സമരം അവസാനിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷം, മഹാരാഷ്ട്രയിലെ സംഭാജി നഗറില്‍ നടന്ന രണ്ട് ദിവസത്തെ യോഗത്തിലാണ് 12 അംഗ നേതൃനിരയെ പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും, വരും മാസങ്ങളില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുമായി നേതൃനിര രൂപീകരിച്ചിട്ടുണ്ട്.
ഒരു ഐഐടി ബിരുദധാരി, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, പത്രപ്രവര്‍ത്തകര്‍, ഒരു സംരംഭകന്‍ എന്നിവര്‍ക്ക് പുറമെ പൊതുഭരണം, നയരൂപീകരണം, സാങ്കേതികവിദ്യ, ബിസിനസ്സ് എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളവരും ഈ ടീമിലുണ്ട്. സിജെപിയുടെ 12 അംഗ നേതൃനിരയെ പരിചയപ്പെടാം.
അഭിജീത് ദിപ്‌കെ (30) സ്ഥാപകനും ദേശീയ കണ്‍വീനറും
മഹാരാഷ്ട്രയിലെ സംഭാജി നഗര്‍ സ്വദേശിയായ ദിപ്‌കെ, പൂനെയില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്ഥാപകനും ദേശീയ കണ്‍വീനറും എന്ന നിലയില്‍ അദ്ദേഹം സംഘടനയെ നയിക്കും.
അശുതോഷ് രങ്ക, (30) സഹ-കണ്‍വീനര്‍
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ രങ്ക, ഐഐടി കാന്‍പൂരില്‍ നിന്ന് ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
സൗരവ് ദാസ്, (27) സഹ-കണ്‍വീനര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാസ്, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. സംഘടനയുടെ രണ്ട് സഹ-കണ്‍വീനര്‍മാരില്‍ ഒരാളായി അദ്ദേഹം പ്രവര്‍ത്തിക്കും.
അജിങ്ക്യ ഷിന്‍ഡെ, (35 വയസ്സ്) ദേശീയ സംഘടനാ ചുമതല മഹാരാഷ്ട്രയിലെ ലാതൂര്‍ സ്വദേശിയായ ഷിന്‍ഡെ, ലോനേരെയിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ (DBATU) നിന്ന് ബി.ടെക് ബിരുദം നേടിയിട്ടുണ്ട്.
ദീപക് ബാലിയാന്‍, (26) സംഘടനാ സഹ-ചുമതലക്കാരനും നോര്‍ത്ത് സോണ്‍ മേധാവിയും രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ബാലിയാന്‍, ഭരത്പൂരില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഇദ്ദേഹം കാര്‍ഷിക പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. നോര്‍ത്ത് സോണിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിക്കും.
ആഫ്രീന്‍ നവാസ്, (34) നാഷണല്‍ സെക്രട്ടറി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാസ് എംബിഎ ബിരുദധാരിയാണ്. ഒരു സംരംഭക കൂടിയായ ഇവര്‍ സംഘടനയുടെ നാഷണല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും.
വിജയ് റെഡ്ഡി മല്ലംഗി, (30) മീഡിയ ലീഡ് ആന്‍ഡ് സൗത്ത് സോണ്‍ ഹെഡ് ഹൈദരാബാദ് സ്വദേശിയായ മല്ലംഗി, ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് അപ്ലൈഡ് സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സംഘടനയുടെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം സൗത്ത് സോണിന്റെ മേല്‍നോട്ടവും അദ്ദേഹം വഹിക്കും.


One India Malayalam 54 minutes ago
Home Flash News