വീടിന് പുറത്ത് കാർ പാർക്ക് ചെയ്താൽ വർഷം 25,000 രൂപ വരെ നഷ്‌ടമായേക്കാം; ഇത് ബംഗളുരുവിലെ കഥ
ബംഗളുരുവിൽ വീടിന് മുന്നിലെ പൊതുറോഡിൽ കാർ പാർക്ക് ചെയ്യുന്നതിന് നഗരത്തിലെ താമസക്കാർ ഇനി പ്രതിവർഷം കുറഞ്ഞത് 15,000 രൂപ ഫീസ് നൽകേണ്ടി വന്നേക്കും. റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് ഈടാക്കാൻ കോർപ്പറേഷനുകളെ അനുവദിക്കുന്ന ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിങ്) റൂൾസ്, 2026’ന്റെ കരട് സർക്കാർ അടുത്തിടെ പുറത്തിറക്കി. വാഹനത്തിന്റെ തരത്തിനനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക. പരമാവധി 25,000 രൂപ വരെ ഫീസ് ഈടാക്കാനും വ്യവസ്ഥയുണ്ട്.
എന്നാൽ ഫീസ് നൽകാൻ തയ്യാറായാലും എല്ലാവർക്കും പാർക്കിങ് പെർമിറ്റ് ലഭിക്കണമെന്നില്ല. കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നാണ് കരടിലെ വ്യവസ്ഥ.
“കെട്ടിട നിർമാണ ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ള കുറഞ്ഞ പാർക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമേ റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് അനുവദിക്കൂ. ഓരോ വാഹനത്തിനും അതിന്റെ രജിസ്ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ച വ്യക്തിക്കുമാണ് പെർമിറ്റ് അനുവദിക്കുക,” കരട് രേഖയിൽ പറയുന്നു.
കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ച്, വീട്ടുടമകളുടെയും വാടകക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാവശ്യമായ മതിയായ സൗകര്യം കെട്ടിടത്തിന്റെ സ്വന്തം പരിസരത്ത് തന്നെ ഒരുക്കണമെന്ന് കെട്ടിട ഉടമകളോട് കരട് രേഖ നിർദേശിക്കുന്നു.