ഫ്‌ളോറിഡ: വനിതാ ടെന്നീസ് അസോസിയേഷൻ (ഡബ്ല്യുടിഎ) താരങ്ങൾക്കായി ഏർപ്പെടുത്തിയ പുതിയ ലിംഗനിർണയ പരിശോധനാ നയം (gender-testing policy) വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കളിക്കാരുടെ ഡി.എൻ.എ പരിശോധിച്ച് എസ്ആർവൈ ജീനിന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഈ നടപടി വിവേചനപരമാണെന്നും താരങ്ങളെ അപമാനിക്കുന്നതാണ.
ഡബ്ല്യു.ടി.എ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിന് എല്ലാ വനിതാ താരങ്ങളും ഒരു തവണ ജനിതക പരിശോധനയ്ക്ക് (Genetic screening) വിധേയരാകണമെന്നാണ് പുതിയ നിർദേശം.രക്തസാമ്പിളോ കവിളിലെ സ്രവമോ (Cheek swab) ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ട്രാൻസ്ജെൻഡർ വനിതകൾക്ക് അവരുടെ ഹോർമോൺ നില (Testosterone level) നിശ്ചിത പരിധിയിൽ താഴെ നിലനിർത്തിക്കൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാമെന്ന പഴയ നിയമത്തിന് പകരമായാണ് ഇത് കൊണ്ടുവന്നത്. നിലവിൽ പ്രൊഫഷണൽ ടെന്നിസ് മേഖലയിൽ ട്രാൻസ്ജെൻഡർ വനിതകളാരും മത്സരിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, പുതിയ നയം കായിക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ഈ പരിശോധന താരങ്ങളിൽ വലിയ രീതിയിലുള്ള മാനസികാഘാതവും അപമാനവും ഉണ്ടാക്കുമെന്ന് സ്പോർട്ട് ആൻഡ് റൈറ്റ്സ് അലയൻസ് മുന്നറിയിപ്പ് നൽകുന്നു. ഡബ്ല്യു.ടി.എയുടെ ഉദ്ദേശശുദ്ധി എന്തുതന്നെയായാലും ഇത്തരം പരിശോധനകൾ താരങ്ങളെ പാർശ്വവത്കരിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രിയ ഫ്‌ളോറൻസ് പറഞ്ഞു. വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്ന് ഡബ്ല്യു.ടി.എ അധികൃതർ വ്യക്തമാക്കിയെങ്കിലും വിമർശകർ അത് മുഖവിലയ്ക്കെടുത്തിട്ടില്ല.
ഈ വിഷയത്തിൽ പ്രമുഖ ടെന്നീസ് താരങ്ങൾക്കിടയിലും ഭിന്നാഭിപ്രായമാണുള്ളത്. ലോക ഒന്നാം നമ്പർ താരം ആര്യന സബലെങ്കപുതിയ നയത്തെ പിന്തുണച്ചു. കായികരംഗത്തെ തുല്യനീതി ഉറപ്പാക്കാൻ ജൈവികമായ വ്യത്യാസങ്ങൾ കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്ന് സബലെങ്ക അഭിപ്രായപ്പെട്ടു. 'ജൈവികമായി പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കരുത്തുണ്ട്, അതിനാൽ സ്ത്രീകൾ പുരുഷന്മാരോട് മത്സരിക്കുന്നത് നീതിയല്ല,' എന്ന് സബലെങ്ക.
അതേസമയം, അമേരിക്കൻ താരം കൊക്കോ ഗാഫ് ഈ നയത്തിൽ ആശങ്ക രേഖപ്പെടുത്തി. കായികരംഗത്തെ നിഷ്പക്ഷത പാലിക്കണമെന്ന യുക്തി തനിക്ക് മനസ്സിലാകുമെങ്കിലും, ഇത്തരം പരിശോധനകൾ ട്രാൻസ്ജെൻഡർ സമൂഹത്തോട് ശത്രുത വളർത്താൻ ഇടയാക്കുമോ എന്ന് ഗാഫ് സംശയം പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) കഴിഞ്ഞ മാർച്ചിൽ സമാനമായ ഒരു തീരുമാനം കൈക്കൊണ്ടതിന് പിന്നാലെയാണ് ഡബ്ല്യു.ടി.എയും ഈ പാത സ്വീകരിച്ചിരിക്കുന്നത്. ടെന്നീസ് ലോകത്തെ ഏറ്റവും സങ്കീർണ്ണമായ വിഷയങ്ങളിലൊന്നായി ഈ നയം ഇതിനോടകം മാറിക്കഴിഞ്ഞു.
LIVE