ആരാണ് ‘ദിമാഗി നക്‌സലുകൾ’? പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ വിശദീകരിച്ച് കിരൺ റിജിജു
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ദിമാഗി നക്‌സലുകൾ’ക്കെതിരെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഈ പരാമർശം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി.
എക്‌സിലെ കുറിപ്പിലൂടെയാണ് ‘ദിമാഗി നക്‌സലുകൾ’ എന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് വിഭാഗങ്ങളെ കുറിച്ച് റിജിജു വിശദീകരിച്ചത്. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നവർ, ഭരണഘടനയെ അപമാനിക്കുന്നവർ, വിഘടനവാദികളെ പിന്തുണയ്ക്കുകയും ആർട്ടിക്കിൾ 370നെ അനുകൂലിക്കുകയും ചെയ്യുന്നവർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നവർ എന്നിവരാണ് ദിമാഗി നക്‌സലുകളിൽ ഉൾപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുടെ ചെങ്കോട്ട പ്രസംഗത്തെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദത്തിനിടെയാണ് റിജിജുവിന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് പി. ചിദംബരം താൻ ‘ദിമാഗി നക്‌സൽ’ ആണെന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രതികരിച്ചിരുന്നു.
ദിമാഗി നക്‌സലുകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നക്സലിസത്തെക്കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാട് കൂടുതൽ വിപുലീകരിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. മധ്യ-കിഴക്കൻ ഇന്ത്യയിലെ ചില മേഖലകളിൽ പ്രവർത്തിച്ചിരുന്ന സായുധ കലാപമെന്ന പരമ്പരാഗത നിർവചനത്തിനപ്പുറം, സ്ഥാപനങ്ങളെയും പൊതുനയങ്ങളെയും സ്വാധീനിക്കാൻ ശേഷിയുള്ള ആശയപരമോ ബൗദ്ധികമോ ആയ ഒരു സംവിധാനമെന്ന നിലയിലും നക്സലിസത്തെ കാണണമെന്ന വിശാലമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി നൽകിയത്.