'ഹിജാബ് ഇസ്ലാമിൽ നിർബന്ധമില്ല' വിദ്യാർത്ഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
സ്കൂൾ ഡ്രസ് കോഡ് വിവേചനമില്ലാതെയും എല്ലാവർക്കും ഒരുപോലെയും നടപ്പിലാക്കുന്നിടത്തോളം കാലം അത് കർശനമാക്കാമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. വ്യക്തിപരമോ മതപരമോ ആയ മുൻഗണനകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിക്ക് നിശ്ചയിച്ചിട്ടുള്ള യൂണിഫോമിൽ ഇളവ് ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി വിധിച്ചു.
യൂണിഫോം എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ ഉള്ളതും, വിവേചനമില്ലാത്തതും, അച്ചടക്കവും സ്ഥാപനത്തിന്റെ പൊതുവായ വ്യക്തിത്വവും നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെങ്കിൽ, അത് ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള പ്രാഥമിക അവകാശം സ്കൂളിനാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് പ്രയാഗ് രാജിലെ ടാഗോൾ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ സുകൈന റിസ്വിയുടെ ഹർജി തള്ളിയത്.
എന്താണ് കേസ്?
അത്തർസൂയയിലുള്ള സ്കൂളിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച താൻ, അന്നൊക്കെ എതിർപ്പുകളൊന്നും ഇല്ലാതെ തട്ടം ധരിച്ചിരുന്നു എന്ന് വിദ്യാർത്ഥിനി വ്യക്തമാക്കുന്നു. എന്നാൽ പതിനൊന്നാം ക്ലാസിലേക്ക് അഡ്മിഷൻ തേടിയപ്പോൾ, തട്ടം ധരിക്കുന്നത് തുടർന്നാൽ പ്രവേശനം നൽകാൻ സ്കൂൾ അധികൃതർ തയ്യാറായില്ല എന്ന് വിദ്യാർത്ഥിനി ആരോപിച്ചു.