Select Location
All Locations
State
Region
City / District
യുപിയിലെ സ്കൂളുകളിൽ വിദ്യാർത്ഥി പ്രതിഷേധം പുകയുന്നു: നട്ടംതിരിഞ്ഞ് അധികൃതർ, നടപടി

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് യുപിയിൽ അരങ്ങേറുന്നത്. അധികൃതരെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഴിഞ്ഞ ഒരു മാസമായി ലഖ്നൌ മുതൽ കനോജ് വരെയുള്ള പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലഖ്‌നൗവിലും ഉന്നാവോയിലും റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. അതേസമയം ഹമീർപൂരിൽ കളക്ട്രേറ്റിലേക്ക് നേരിട്ട് മാർച്ച് നടത്തി. കനൌജിൽ നടന്നത് സ്കൂൾ ഹോസ്റ്റൽ പൂട്ടിയിട്ടുകൊണ്ടുള്ള പ്രതിഷേധമായിരുന്നു.
അധ്യാപകരുടെ ക്ഷാമം പരിഹരിക്കണം, മെച്ചപ്പെട്ട അടിസ്ഥാന സൌകര്യം ഒരുക്കണം, ആരോഗ്യകരമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണം, വൃത്തിയുള്ള കാമ്പസുകൾ വേണം എന്നിങ്ങനെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. ഈ പ്രതിഷേധങ്ങൾക്ക് മുൻപിൽ ഒടുവിൽ അധികൃതർക്ക് മുട്ട് മടക്കേണ്ടി വന്നു. പ്രതിഷേധങ്ങളെ തുടർന്ന് സംസ്ഥാനത്തെ 103 റസിഡൻഷ്യൽ സ്‌കൂളുകളിലും പരിശോധന നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ.
തുടരെ തുടരെ പ്രതിഷേധങ്ങൾ ഉനാനോവിലെ ജയ് പ്രകാശ് നാരായണ്‍ സർവ്വോദയ വിദ്യാലയത്തിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം നടന്നത്.ഗതാഗതം തടസപ്പെടുത്തി റോഡിൽ കുത്തിയിരുന്നായിരുന്നു അവർ പ്രതിഷേധിച്ചത്. വൃത്തിഹീനമായ ഭക്ഷണത്തിനേയും കുടിവെള്ളം ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയും അധ്യാപകരുടെ ക്ഷാമം ഉയർത്തിയുമായിരുന്നു പ്രതിഷേധം.വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തന്നെ ഒടുക്കം കുടുങ്ങി, വിദ്യാർത്ഥികളെ കേൾക്കാൻ മന്ത്രി നിർബന്ധിതനായി. ഇതോടെയാണ് അവർ പ്രതിഷേധം അവസാനിപ്പിച്ചത്.
മൂന്ന് ദിവസത്തിന് ശേഷം മറ്റൊരു സർവ്വോദയ സ്കൂളിലെ 200 ഓളം വരുന്ന വിദ്യാർത്ഥിനികൾ സമാനമായ പ്രതിഷേധം നടത്തി. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാമൂക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചതോടെയാണ് അവർ പിൻമാറിയത്.
ഫത്തേപൂരിൽ മികച്ച ക്ലാസ് റൂം ആയിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ഫത്തേപൂരിലെ കിഷൻപൂർ സർവ്വോദയ സ്കൂളിലെ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആയിരത്തോളം വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്. ഫത്തേപൂർ ജില്ലാ സ്‌കൂൾ ഇൻസ്‌പെക്ടർ രാകേഷ് കുമാർ വിദ്യാർത്ഥികളെ കണ്ട് പരാതികൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതോടെ വിദ്യാർത്ഥികൾ പിൻവാങഅങിയത്.
ഹാമിർപൂരിൽ സ്കൂളിലേക്ക് പോകാൻ നല്ലൊരു റോഡിനും നല്ലൊരു ക്യാമ്പസിനും വേണ്ടി വിദ്യാർത്ഥികൾ കളക്ട്രേറ്റിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഈ വാർത്ത വലിയ രീതിയിൽ ചർച്ചയായതോടെ അലഹബാദ് ഹൈക്കോടതി നേരിട്ട് വിഷയത്തിൽ ഇടപെട്ടു. പൊതുതാത്പര്യ ഹർജിയായി ഫയൽ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനിടയിൽ റോഡ് പണി പൂർത്തിയാക്കിയെന്നത് മറ്റൊരു വസ്തുത.
സോഷ്യൽ. മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് ഒന്നിന് പുറകെ ഒന്നായി ഇത്തരത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്ത എന്നാണ് അധികൃതർ പറയുന്നത്. ഇത് വലിയ രീതിയിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രതിഷേധങ്ങൾക്കിടെ ഹെഡ്ക്വാർട്ടേസിൽ ചേർന്ന ഉന്നതാധികാരികളുടെ യോഗത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ സോഷ്യൽ മീഡിയ പേജുകൾ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന നിർദേശം ഉയർന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരാതി സമർപ്പിക്കാൻ സാധിക്കുമെന്നതിനപ്പുറം വ്യാജ പോസ്റ്റുകളും വാർത്തകളും ചൂണ്ടിക്കാട്ടുന്നതിനും ഈ പേജ് ഉപയോഗപ്പെടുത്തണമെന്നാണ് നിർദേശം.
അതിനിടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മിഴുവൻ സർവ്വോദയ സ്കൂളുകളിലും കൃത്യമായ പരിശോധന നടത്തണമെന്ന് സർക്കാർ ഉത്തരവ് ഇറക്കി. ' ഈ റസിഡൻഷ്യൽ സ്കൂളുകൾ സന്ദർശിക്കാനും വിദ്യാർത്ഥികളുമായി സംവദികാനും പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ പരിഹരിക്കാൻ സാധിക്കുമെങ്കിൽ അത്തരത്തിൽ ഇടപെടാനും ജില്ലാ മജിസ്ട്രേറ്റുമാർക്കും ജില്ലാതല ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ സർക്കാരിന് റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്', സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടർ സഞ്ജീവ് സിംഗ് പറഞ്ഞു.


One India Malayalam 55 minutes ago
Home Flash News