യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ മുനമ്പം പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ 10 മിനിറ്റിനുള്ളിൽ മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ 100 ദിവസം പൂർത്തിയാക്കുന്ന വേളയിൽ സിഎൻഎൻ ന്യൂസ് 18 സ്പെഷ്യൽ കറസ്പോണ്ടന്റ് നീതു രഘുകുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിലെ വഖഫ് ബോർഡ് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണ്. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് അവർ എതിരാണ്. അതുകൊണ്ട് ഭാവിയിൽ വഖഫ് ബോർഡിൽ മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതേക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല.
ഹൈക്കോടതിയുടെ വിധിക്ക് ശേഷം വഖഫ് ബോർഡിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
'മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കാൻ ഞങ്ങൾ ധൈര്യം കാണിച്ചു. വഖഫ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും ഇത് വഖഫ് ഭൂമിയല്ല'- മുഖ്യമന്ത്രി പറഞ്ഞു.