KCL സീസൺ 3| സിക്സർ മഴയിൽ കൊച്ചിയെ മുക്കി ആലപ്പി; 7 ഓവർ പോരാട്ടത്തിൽ റിപ്പിൾസിന് വെടിക്കെട്ട് ജയം
മഴയെ തുടർന്ന് ഏഴ് ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്. 74 റൺസിനായിരുന്നു ആലപ്പിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ടീമിന് ഉജ്ജ്വല വിജയമൊരുക്കിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിൾസ് ഏഴ് ഓവറിൽ 125/1, കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏഴ് ഓവറിൽ 51/9
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പിയുടെ ബാറ്റർമാർ സ്ഫോടനാത്മക രീതിയിലാണ് ബാറ്റ് വീശിയത്. മുഹമ്മദ് അസറുദ്ദീനൊപ്പം ഓപ്പൺ ചെയ്ത ആകാശ് പിള്ള ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സർ കൂടി നേടിയ ആകാശ് പിള്ള 13 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 28 റൺസാണ് നേടിയത്. മറുവശത്ത് മുഹമ്മദ് അസറുദ്ദീൻ കൂടി തകർത്തടിച്ചതോടെ റിപ്പിൾസിന്റെ ഇന്നിങ്സ് കുതിച്ചു പാഞ്ഞു. 3.2 ഓവറിൽ ആലപ്പിയുടെ ഇന്നിങ്സ് അൻപതിലെത്തി.
അഞ്ചാം ഓവറിനൊടുവിൽ ആകാശ് പിള്ളയെ പിൻവലിച്ച് സിബിൻ ഗിരീഷിനെ ഇറക്കാനുള്ള തീരുമാനവും റിപ്പിൾസിന് ഗുണകരമായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് സിബിൻ ഗിരീഷ് തുടങ്ങിയത്. മറുവശത്ത് അസറുദ്ദീൻ രണ്ട് സിക്സ് കൂടി നേടിയതോടെ ആറാം ഓവറിൽ 22 റൺസ് പിറന്നു. ഇതിനിടയിൽ 21 പന്തിൽ നിന്നും അസറുദ്ദീൻ തന്റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. അവസാന ഓവർ സാക്ഷ്യം വഹിച്ചത് കെസിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ബാറ്റിങ് പ്രകടനത്തിനാണ്. മുഹമ്മദ് ആഷിഖ് എറിഞ്ഞ അവസാന ഓവറിലെ അഞ്ച് പന്തും സിക്സർ പറത്തിയ സിബിൻ വൈഡടക്കം 32 റൺസാണ് കൂട്ടിച്ചേർത്തത്. എട്ട് പന്തുകളിൽ നിന്ന് ആറ് സിക്സറടക്കം 37 റൺസുമായി സിബിൻ പുറത്താകാതെ നിന്നു. അസറുദ്ദീൻ 54 റൺസെടുത്തു.