ബെംഗളൂരു ഹെബ്ബാൾ തുരങ്കപാത കുരുക്കാകും; പദ്ധതിക്കെതിരെ ഐഐഎസ്സി റിപ്പോർട്ട്
ഹെബ്ബാൾ തുരങ്കപാതയ്ക്കെതിരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) റിപ്പോർട്ട്. ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ഈ പാത കുരുക്ക് അഴിക്കുകയല്ല മറിച്ച് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ഐഐഎസ്സി റിപ്പോർട്ടിൽ പറയുന്നത്.
ഐഐഎസ്സി സസ്റ്റൈനബിൾ ട്രാൻസ്‌പോർട്ടേഷൻ ലാബ് ചൊവ്വാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം തുരങ്കപാത ഇപ്പോൾ ഗതാഗത കുരുക്ക് ഉള്ള പ്രദേശത്തെ കുരുക്ക് അഴിക്കുമെങ്കിലും വെറ്ററിനറി ഹോസ്പിറ്റലിനും എസ്റ്റീം മാളിനും സമീപമുള്ള ഇടത്ത് പുതിയ കുരുക്കിന് വഴിയൊരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ കുരുക്ക് മെഖ്രി സർക്കിളിലേക്ക് വരെ നീളാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തുരങ്കപാത ഭാവിയിൽ സർക്കാരിന് മറ്റൊരു തലവേദനയാകും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തുരങ്കപാതയെക്കാൾ ഭൂഗർഭ മെട്രോയാണ് ഏറ്റവും ലാഭകരമെന്ന് സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ ആശിഷ് വർമ്മ ചൂണ്ടിക്കാട്ടി.യാത്രക്കാരുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ , മെട്രോയ്ക്ക് ഒരു യാത്രക്കാരന് വരുന്നത് 0.86 രൂപ മാത്രണ്. അതേസമയം തുരങ്കപാതയിൽ ഒരാൾക്ക് ഏകദേശം 5.23 രൂപ ചെലവ് വരും. അതേസമയം മണിക്കൂറിൽ ഒരു ദിശയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാരുടെ ശേഷി വെച്ച് നോക്കുമ്പോൾ മെട്രോയ്ക്ക് വെറും 2.26 ലക്ഷം മാത്രമേ വരൂ. എന്നാൽ തുരങ്കപാതയ്ക്ക് ഇത് 13.74 ലക്ഷം വരും. അതായത് തുരങ്കപാതയുടെ ചെല് മെട്രോയേക്കാൾ 6.12 ചെല് കൂടുതലായിരിക്കും തുരങ്കപാതയ്ക്ക്. അതായത് മെട്രോ പോലെ തന്നെ തുരങ്കപാത ആളുകൾക്ക് ഉപകാരപ്രദമാകണമെങ്കിൽ പബ്ലിക് ഫണ്ടിൽ നിന്നും ആറ് മടങ്ങ് അധികം ചെലവഴിക്കേണ്ടി വരുമെന്ന് സാരം.
പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിലും ഗുരുതരമായ പിഴവുകൾ ഐഐഎസ്സി ചൂണ്ടിക്കാട്ടി. ഡിപിആറിൽ കാണിച്ചിരിക്കുന്നത് ഹൈവേ കപ്പാസിറ്റി മാനുവൽ നിർദേശിച്ചിരിക്കുന്ന റോഡ് ശേഷിയേക്കാൾ കുറഞ്ഞ കണക്കുകളാണ്. അതായത് മാനുവലിൽ പറയുന്നത് മണിക്കൂറിൽ 4,200, 2,700 പിസിയു ആണെങ്കിൽ ഡിപിആറിൽ ഇത് 3600,2400 മാത്രമാണ്.
ഇതെല്ലാം കൊണ്ട് തന്നെ തുരങ്കപാത എന്ന നിർദേശത്തിൽ നിന്നും പൂർണമായി പിൻമാറി ചെലവുകുറഞ്ഞ ഭൂഗർഭപാത പോലുള്ള മാർഗങ്ങളിലേക്ക് അധികൃതർ തിരിയണമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.