'അത് കുറുപ്പ് അല്ല ദാമോദരമേനോൻ'; പൊലീസ് കണ്ടെത്തിയ പാസ്‌പോർട്ട് സുകുമാരക്കുറുപ്പിന്റേതല്ലെന്ന് സ്ഥിരീകരണം
സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ട് കുറുപ്പിന്റേതല്ലെന്ന് സ്ഥിരീകരണം. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ദാമോദര മേനോന്റെ പാസ്പോർട്ടാണ് സുകുമാരക്കുറുപ്പിന്റേതെന്ന് കരുതി പൊലീസ് ശേഖരിച്ചത്. ദാമോദര മേനോന്റെ സഹോദരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ ദാമോദര മേനോന്റെ ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. സുകുമാരക്കുറുപ്പ് ബ്രൂണോയിലുണ്ടെന്നും നിർമാണ മേഖലയുമായി ബന്ധപ്പെട്ട് 30 വർഷമായി പ്രവർത്തിക്കുകയാണെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നും അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകിയെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
ബന്ധുക്കളായ തൃശൂർ സ്വദേശികളാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഒരു മാസം മുമ്പ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന പാസ്പോർട്ടിലെ ചിത്രവും സുകുമാര കുറിപ്പിന്റേതല്ലെന്ന് വ്യക്തമായി.