പുതിയ ഒരു അവസരം മുന്നിലുണ്ട്; ബോക്സിങ്ങിലേക്ക് തിരിച്ചുവരവിനൊരുങ്ങി മേരി കോം
ബോക്സിങ്ങ് റിങ്ങിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇതിഹാസം മേരി കോം. പ്രഫഷണല്‍ ബോക്സിങ്ങാണ് മടങ്ങിവരവില്‍ പരിഗണിക്കുന്നത്.
ഒളിംപിക്സ് വെങ്കല മെഡൽ ജേതാവും ആറു തവണ ലോകചാംപ്യനുമായ ഇന്ത്യൻ ബോക്സർ എം.സി. മേരി കോം പ്രഫഷനൽ ബോക്സിങ്ങിലേക്ക് മാറാൻ ആലോചിക്കുന്നു.
2012-ലെ ലണ്ടൻ ഗെയിംസിൽ വെങ്കലം നേടിയതോടെ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറായ മേരി കോമിന്, അമച്വർ സർക്യൂട്ടിൽ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞിരുന്നു. 43 വയസാണ് താരത്തിന്. 40 വയസാണ് അമച്വര്‍ ബോക്സിങ്ങിലെ പ്രായപരിധി. സൺഡേയ്സ് ഓൺ സൈക്കിൾ എന്ന പരിപാടിക്കിടെയാണ് പ്രഫഷനൽ ബോക്സിങ്ങിൽ ഒരു പുതിയ അവസരം മുന്നിലുണ്ടെന്ന് മേരി കോം പറഞ്ഞത്. ഇനിയും ഏറെ നേടാനാകുമെന്ന് തെളിയിക്കാനുള്ള ഒരു തിരിച്ചുവരവിനായി കഠിനമായി പരിശ്രമിക്കുകയാണെന്നും മേരി. പ്രായം എത്രയായാലും, കഴിയുന്നത്ര കാലം കായികക്ഷമതയോടെ തുടരണമെന്നാണ് എന്റെ സ്വപ്നമെന്നും മേരി കോം പറഞ്ഞു. അമച്വർ ബോക്സിങ്ങിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന മേരി കോം ഇപ്പോള്‍ മണിപ്പൂരില്‍ അക്കാദമി നടത്തുകയാണ്.