രാഘവ് ചദ്ദയ്ക്ക് കേന്ദ്ര സുരക്ഷ; നടപടി പഞ്ചാബ് സർക്കാർ 'സെഡ് പ്ലസ്' സുരക്ഷ പിൻവലിച്ചതിന് പിന്നാലെ
ചണ്ഡീഗഢ്: ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ചദ്ദയ്ക്ക് കേന്ദ്ര സർക്കാർ സുരക്ഷാ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ അദ്ദേഹത്തിനുണ്ടായിരുന്ന 'Z+' കാറ്റഗറി സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ ഏത് വിഭാഗത്തിലുള്ള സുരക്ഷയാണ് അദ്ദേഹത്തിന് പുതുതായി അനുവദിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
സുരക്ഷാ മാറ്റങ്ങൾക്ക് പുറമെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും രാഘവ് ചദ്ദ വിമർശനങ്ങൾ നേരിടുകയാണ്. പാർലമെന്റിൽ പഞ്ചാബിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സംസ്ഥാനത്തെ ബാധിക്കുന്ന നിർണ്ണായക വിഷയങ്ങൾ ഉന്നയിക്കുന്നതിലും ചദ്ദ പരാജയപ്പെട്ടുവെന്ന് പാർട്ടി നേതാക്കൾ പരസ്യമായി ആരോപിച്ചു. പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ, സംസ്ഥാന അധ്യക്ഷൻ അമൻ അറോറ, കുൽദീപ് സിംഗ് ധാലിവാൾ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് അദ്ദേഹത്തോടുള്ള അതൃപ്തി വ്യക്തമാക്കിയത്.
പഞ്ചാബിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ചദ്ദ മൗനം പാലിച്ചുവെന്നതാണ് പാർട്ടിക്കുള്ളിലെ പ്രധാന പരാതി. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 8,500 കോടി രൂപയുടെ റൂറൽ ഡെവലപ്‌മെന്റ് ഫണ്ടും 60,000 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരവും സംബന്ധിച്ച കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം വീഴ്ച വരുത്തിയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച 1,600 കോടി രൂപയുടെ ധനസഹായം പൂർണ്ണമായും ലഭിക്കാത്ത വിഷയത്തിലും ദേശീയ ആരോഗ്യ ദൗത്യവുമായി ബന്ധപ്പെട്ട ഫണ്ടിംഗ് തർക്കങ്ങളിലും ചദ്ദയുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
ജനങ്ങളുടെ പ്രശ്നങ്ങൾ നിർഭയം ഉന്നയിക്കുക എന്നത് പാർട്ടിയുടെ അടിസ്ഥാന തത്വമാണെന്നും അതിൽ നിന്നുള്ള വ്യതിയാനം അംഗീകരിക്കാനാവില്ലെന്നും അമൻ അറോറ വ്യക്തമാക്കി. പ്രളയബാധിതർക്ക് ലഭിക്കേണ്ട ആശ്വാസ നടപടികളെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്ന് കുൽദീപ് സിംഗ് ധാലിവാൾ പറഞ്ഞു.