'യുഎഇക്ക് ഇനി അമേരിക്കയെ ആവശ്യമില്ല'; ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ആഹ്വാനം
അമേരിക്കൻ സൈനിക താവളങ്ങൾ ഇനി യുഎഇയുടെ തന്ത്രപരമായ ആസ്തികളല്ലെന്ന് അബ്ദുൽഖാലിഖ് അബ്ദുള്ള എക്‌സിൽ കുറിച്ചു
ദുബായ്: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിൽ യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതായി റിപ്പോർട്ടുകൾ. യുഎഇയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇപ്പോൾ രാജ്യത്തിന് ഒരു ഭാരമായി മാറിയിരിക്കുകയാണെന്നും അവ ഒഴിവാക്കേണ്ട സമയമായെന്നും യുഎഇയിലെ പ്രമുഖ നിരീക്ഷകൻ അബ്ദുൽഖാലിഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. അമേരിക്കൻ സൈനിക താവളങ്ങൾ ഇനി യുഎഇയുടെ തന്ത്രപരമായ ആസ്തികളല്ലെന്ന് അബ്ദുൽഖാലിഖ് അബ്ദുള്ള എക്‌സിൽ കുറിച്ചു. "യുഎഇയെ സംരക്ഷിക്കാൻ ഇനി അമേരിക്കയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ ആക്രമണ സമയത്ത് രാജ്യം തെളിയിച്ചതാണ്. സ്വന്തം പ്രതിരോധ ശേഷി ഉപയോഗിച്ച് ആക്രമണങ്ങളെ നേരിടാൻ യുഎഇക്ക് സാധിക്കും," അദ്ദേഹം വ്യക്തമാക്കി. അത്യാധുനിക ആയുധങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ യുഎഇ താല്പര്യപ്പെടുന്നുണ്ടെങ്കിലും വിദേശ സൈനിക താവളങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇപ്പോൾ ഉയരുന്നത്.
യുഎഇയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതാണ് പുതിയ തർക്കങ്ങൾക്ക് കാരണം. അൽ മിൻഹാദിന് സമീപമുള്ള അമേരിക്കൻ കമാൻഡ് സൈറ്റിൽ ആക്രമണം നടത്തിയതായും യുഎസ് സൈനികർക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.