മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചകള്‍; കെ സുധാകരനും കെ മുരളീധരനും തമ്മിൽ കൂടിക്കാഴ്ച, കെ സി വേണുഗോപാലിനായാണ് ചർച്ചകളെന്ന് സൂചന
മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചകളുമായി നേതാക്കള്‍. കെ സുധാകരനും കെ മുരളീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്താണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കെ സി വേണുഗോപാലിനായാണ് ചർച്ചകളെന്നാണ് സൂചന. കെ സി മുഖ്യമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് കെ സുധാകരൻ. അതേസമയം, ഈ വിഷയത്തിൽ കെ മുരളീധരൻ പ്രതികരിച്ചു. രണ്ടു മുൻ കെപിസിസി പ്രസിഡൻ്റുമാർ തമ്മിൽ കാണുന്നത് ആന കാര്യമാണോയെന്ന് അദ്ദേഹം ചോദിച്ചു. അത് ചർച്ചയാക്കേണ്ട കാര്യമുണ്ടോയെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാശയക്കുഴപ്പവുമില്ല. സെക്കന്റുകൾക്കുള്ളിൽ തീരുമാനിക്കും. കാലതാമസം ഉണ്ടാവില്ല. ഫ്ലക്സ് നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അങ്ങനെയൊരു രീതി കോൺഗ്രസിൽ ഇല്ല. ആര് മുഖ്യമന്ത്രിയാകണമെന്ന് മനസ്സിൽ ഒരു പേരുണ്ട്. പറയേണ്ടടിത്ത് പറയുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്ന നിർണായക യോഗം ഇന്ന് ദില്ലിയിൽ നടക്കും. മല്ലികാർജുർ ഖർഗെയുടെ വസതിയിലാണ് വൈകീട്ട് യോഗം ചേരുക. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നതായിരിക്കും.