മന്ത്രിമാരുടെ വകുപ്പുകൾ പൂർത്തിയായില്ല; ഔദ്യോഗിക വാഹനങ്ങൾക്ക് വേണ്ടിയും പിടിവലി
മന്ത്രിമാരുടെ വകുപ്പുകൾ പൂർത്തിയായില്ലെങ്കിലും ഔദ്യോഗിക വാഹനങ്ങൾക്ക് വേണ്ടിയും പിടിവലി തുടങ്ങി. ആകർഷകമായ നമ്പരുകളാണ് പലരും ഇതിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ അന്ധവിശ്വാസത്തിന്റെ പേരിൽ പതിമൂന്നാം നമ്പർ വാഹനം ആരും എടുത്തില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മന്ത്രിസഭയിലെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആയിരുന്നു ഈ നമ്പറിൽ ഉള്ള വാഹനം ഉപയോഗിച്ചിരുന്നത്. അതേ സമയം, വകുപ്പ് വിഭജനം പൂർത്തിയാക്കാൻ സാധിക്കാതെ കുഴങ്ങുകയാണ് യുഡിഎഫ് സർക്കാർ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ കോൺഗ്രസിനുള്ളിലെ തർക്കവും പ്രധാന ഘടകകക്ഷിയായ ലീഗ് സമവായത്തിന് തയ്യാറാകാത്തതും കാരണം വകുപ്പ് വിഭജനം ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഫിഷറീസ് ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെ ചൊല്ലിയാണ് കോൺഗ്രസിലും ലീഗിലും തർക്കം നിലനിൽക്കുന്നത്.
ഫിഷറീസ് കോൺഗ്രസ് കൈകാര്യം ചെയ്യണം എന്നതാണ് ഇടഞ്ഞു നിൽക്കുന്ന ലത്തീൻ സഭയുടെ ആവശ്യം. എന്നാൽ ഫിഷറീസ് നൽകിയാലേ ഉന്നത വിദ്യാഭ്യാസം വിട്ടു നൽകും എന്നതാണ് ലീഗിൻറെ നിലപാട്. ഇതിനുപുറമേ നിലവിൽ ലഭിച്ച വകുപ്പുകളിൽ മാറ്റം ആവശ്യപ്പെട്ട് മന്ത്രിമാർ രംഗത്തെത്തി കഴിഞ്ഞു. നാളെ നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന സാഹചര്യത്തിൽ ഇന്ന് തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി.