ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ
ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ‘വായു അസ്ത്ര-1’ (Vayu Astra-1) എന്ന ലോയിറ്ററിംഗ് യുദ്ധോപകരണ സംവിധാനം (Loitering Munition System) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഭാവിയുദ്ധം ലോയിറ്ററിംഗ് മ്യൂനീഷനുകളുടേതാണെന്ന് അറിയുന്ന ഇന്ത്യ അതിലേക്ക് അതിവേഗം ചുവടുവെയ്‌ക്കുന്നതിന്റെ ഭാഗമാണ് ഈ ദൗത്യം. ശത്രുവിന്റെ വ്യോമമേഖലയിൽ ഏറെനേരം കാത്തിരുന്ന് കൃത്യമായ സമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന സംവിധാനമാണ് ലോയിറ്ററിംഗ് മ്യൂനീഷന്‍. രാജസ്ഥാനിലെ പൊഖ്‌റാൻ, ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്നിവിടങ്ങളിലാണ് ഇന്ത്യൻ സൈന്യത്തിനായി ഈ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. പത്ത് കിലോഗ്രാം സ്ഫോകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള വായു അസ്ത്ര-1 ഒറ്റയടിക്ക് 100 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ രാപ്പകലില്ലാതെ പ്രവർത്തിക്കാനും ഇവയ്‌ക്ക് സാധിക്കും. നൈബ് ലിമിറ്റഡ് എന്ന സ്വകാര്യ പ്രതിരോധക്കമ്പനിയാണ് വായു അസ്ത്ര വികസിപ്പിച്ചത്.
കരയില്‍ നിര്‍ത്തിയ ഒരു ലോഞ്ച് പാഡില്‍ നിന്നാണ് വായു അസ്ത്ര-1 വിക്ഷേപിക്കുക. തുടര്‍ച്ചയായി ഇതില്‍ നിന്നും വായു അസ്ത്ര1 ലോയിറ്ററിംഗ് മ്യൂനീഷനെ വിക്ഷേപിക്കാം. ഇത് നൂറു കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി സ്ഫോടനം നടത്തും. പരീക്ഷണാര്‍ത്ഥം അടയാളപ്പെടുത്തിയ ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി വായു അസ്ത്ര1 ഭസ്മമാക്കി.