വിജയ് കോണ്‍ഗ്രസിന് വഴങ്ങുമോ? രാജ്യസഭാ സീറ്റ് കിട്ടാന്‍ അടിവലി തുടങ്ങി, ടിവികെയുടെ ഡല്‍ഹി ചുവട്
ചെന്നൈ: എഐഎഡിഎംകെ നേതാവ് സി.വി. ഷൺമുഖം രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ എം.പി. സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. തമിഴ്‌നാട് വെട്രിക്കഴകം (ടിവികെ) പാർട്ടിയും കോൺഗ്രസും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.
നിലവിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയരംഗം പുതിയ നീക്കങ്ങളാൽ സജീവമാണ്. സി.വി. ഷൺമുഖം രാജ്യസഭാ എം.പി. സ്ഥാനം രാജിവെച്ചതോടെ ഒഴിവുവന്ന ഈ സീറ്റിലേക്ക് ജൂൺ 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. നിയമസഭയിൽ സ്വന്തമായി എം.എൽ.എമാരുള്ളതിനാൽ ടിവികെയ്ക്ക് ഈ സീറ്റ് അനായാസം നേടാനാകുമെന്നും അതുവഴി പാർലമെന്റിൽ തങ്ങളുടെ ആദ്യ ചുവടുവെപ്പിന് കളമൊരുങ്ങുമെന്നുമാണ് പ്രതീക്ഷ.
പാർലമെന്റിലേക്ക് കടക്കുന്ന ടിവികെയുടെ ആദ്യ എം.പി. ആരായിരിക്കും എന്ന ആകാംഷയിലാണ് പാർട്ടി അനുഭാവികൾ. രാഷ്ട്രീയവൃത്തങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ചില പ്രമുഖരുടെ പേരുകൾ പരിഗണനയിലുണ്ട്. വിരമിച്ച ഐ.പി.എസ്. ഓഫീസർ രവി, വിജയ്‌യുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ജോൺ ആരോഗ്യസാമി, വിജയ്‌യുടെ അടുത്ത സുഹൃത്ത് ജഗദീഷ് എന്നിവരാണ് പ്രധാനമായും ചർച്ചയിലുള്ള നേതാക്കൾ.
ഈ പേരുകൾക്കിടയിൽ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. രാജ്യസഭാ സീറ്റ് തങ്ങളുടെ പാർട്ടിക്ക് അനുവദിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ടിവികെയോട് ആവശ്യപ്പെട്ടതായാണ് പുതിയ വിവരം. ടിവികെ-കോൺഗ്രസ് സഖ്യം രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിക്ക് വേണ്ടിയാണ് കോൺഗ്രസ് ഇത് ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ ഈ ആവശ്യം ടിവികെ ഗൗരവമായി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് യാഥാർത്ഥ്യമായാൽ, ടിവികെ സഖ്യത്തിന്റെ ആദ്യ പാർലമെന്ററി സ്ഥാനാർത്ഥിയായി പ്രവീൺ ചക്രവർത്തി കളത്തിലിറങ്ങും. തമിഴ്‌നാട്ടിൽ മാത്രമല്ല, ദേശീയതലത്തിലും ജൂൺ 18-ലെ ഉപതിരഞ്ഞെടുപ്പ് വലിയ ശ്രദ്ധ നേടുന്നുണ്ട്.
മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ബാരാമതി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാജ്യസഭാ സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കും ജൂൺ 18-ന് തിരഞ്ഞെടുപ്പ് നടക്കും. കർണാടകയിൽ മല്ലികാർജുൻ ഖാർഗെ, ദേവഗൗഡ, മധ്യപ്രദേശിൽ ദിഗ്വിജയ് സിംഗ്, ജോർജ് കുര്യൻ എന്നിവരടക്കം 10 സംസ്ഥാനങ്ങളിലെ 24 മുതിർന്ന എം.പിമാരുടെ കാലാവധി അവസാനിക്കുന്ന തിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ പ്രധാന തീയതികൾ ഇവയാണ്: നോമിനേഷൻ സമർപ്പിക്കാനുള്ള തീയതി ജൂൺ 1 മുതൽ ജൂൺ 8 വരെയാണ്. വോട്ടെടുപ്പ് ജൂൺ 18-ന് നടക്കും. ടിവികെ സ്വന്തം പാർട്ടിയിലെ ഒരാളെ പാർലമെന്റിലേക്ക് അയക്കുമോ, അതോ സഖ്യധർമ്മം പാലിച്ച് കോൺഗ്രസിന്റെ പ്രവീൺ ചക്രവർത്തിക്ക് വഴിമാറുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്ത ദിവസങ്ങളിൽ അറിയാം. പാർട്ടി ആദ്യ പാർലമെന്ററി അവസരം നഷ്ടപ്പെടുത്താൻ സാധ്യതയില്ലെന്നാണ് ടിവികെ പ്രവർത്തകർക്കിടയിൽ സംസാരം.