Select Location
All Locations
State
Region
City / District
ബംഗാളിലെ വ്യാജ കുടിയേറ്റക്കാർക്കെതിരെ ട്രംപ് മോഡൽ നടപടി പ്രഖ്യാപിച്ച് സുവേന്ദു അധികാരി

ബംഗാളിലെ വ്യാജ കുടിയേറ്റക്കാർക്കെതിരെ ട്രംപ് മോഡൽ നടപടി പ്രഖ്യാപിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നയങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും മാറ്റങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കൽ, സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കൽ, മതാധിഷ്ഠിത ആനുകൂല്യ പദ്ധതികൾ നിർത്തലാക്കൽ എന്നിവയ്ക്കൊപ്പം അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികളും സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ ലക്ഷ്യമിട്ട് ‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ എന്ന നയമാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച നിലപാടുകളോടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നടപടിയെ ഉപമിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് വരെ പാർപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും താല്കാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പിടിക്കപ്പെടുന്ന വിദേശികൾക്കും ശിക്ഷാകാലാവധി കഴിഞ്ഞ വിദേശ തടവുകാർക്കും വേണ്ടി ഈ സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ട് മേയ് 23-നാണ് സംസ്ഥാന ആഭ്യന്തര-മലയോര കാര്യ വകുപ്പ് ഉത്തരവിറക്കിയത്.

അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ, റോഹിങ്ക്യകൾ എന്നിവരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം നൽകിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി. നിലവിലുള്ള ചട്ടപ്രകാരം പിടിക്കപ്പെടുന്നവരുടെ രേഖകളും പൗരത്വവും പരിശോധിക്കുന്നതിനായി 30 ദിവസം വരെ ഇത്തരം കേന്ദ്രങ്ങളിൽ പാർപ്പിക്കാം. ഇവരുടെ പൗരത്വ നില സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റുമാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. പൗരത്വ ഭേദഗതി നിയമം അനുസരിച്ച് അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. അതിർത്തി സുരക്ഷാ സേനയ്ക്ക് വേലി കെട്ടുന്നതിനായി ഭൂമി കൈമാറുന്ന ചടങ്ങിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ നയം വ്യക്തമാക്കിയിരുന്നു. സംസ്ഥാന അധികാരികൾ കണ്ടെത്തി കസ്റ്റഡിയിലെടുക്കുന്ന അനധികൃത കുടിയേറ്റക്കാരെ ബിഎസ്എഫിന് കൈമാറുകയും, ബിഎസ്എഫ് ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയുമായി ബന്ധപ്പെട്ട് ഇവരെ തിരികെ അയക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

വൻതോതിലുള്ള നാടുകടത്തലുകളും ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളുടെ വിപുലീകരണവും ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നയങ്ങളുമായി ബംഗാൾ സർക്കാരിന്റെ ഈ നീക്കങ്ങൾക്ക് സാദൃശ്യമുണ്ട്. മനുഷ്യാവകാശ സംഘടനകളുടെ വിമർശനങ്ങൾക്കിടയിലും ദേശീയ സുരക്ഷ മുൻനിർത്തിയാണ് ട്രംപ് തന്റെ നയങ്ങളെ ന്യായീകരിച്ചിരുന്നത്. സമാനമായ നിലപാടിലേക്കാണ് ബംഗാളും നീങ്ങുന്നതെങ്കിലും പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് ബിഎസ്എഫ് ആണ് സൗകര്യമൊരുക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ആരോപിച്ചിരുന്നു. അതിർത്തി കാക്കുന്നത് സംസ്ഥാന പോലീസല്ലെന്നും കുറ്റവാളികൾ അതിർത്തി കടക്കുന്നതിൽ ബിഎസ്എഫിന് വീഴ്ചപറ്റുന്നുണ്ടെന്നുമായിരുന്നു മമതയുടെ ആരോപണം.


News18Kerala 1 hour ago
Home Flash News