പൊലീസ് സേനയിൽ വൻ അഴിച്ചുപണി; പി. വിജയനും ഷൗക്കത്തലിക്കും ഉൾപ്പെടെ നിർണായക പദവികൾ!
സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ഒരേസമയം സ്ഥലംമാറ്റിയത്. മുൻ ഭരണകൂടങ്ങൾ തഴയുകയോ മാറ്റിനിർത്തുകയോ ചെയ്ത പ്രമുഖ ഉദ്യോഗസ്ഥർക്ക് നിർണായക പദവികൾ നൽകിക്കൊണ്ടാണ് പുതിയ ക്രമീകരണം. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ നിയമിച്ചതാണ് ഈ അഴിച്ചുപണിയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നിലവിൽ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന അദ്ദേഹത്തിന് സൈബർ സെല്ലിന്റെ അധിക ചുമതലയും സർക്കാർ കൈമാറിയിട്ടുണ്ട്.
എഡിജിപി, ഐജി, ഡിഐജി തലങ്ങളിലെ പ്രധാന മാറ്റങ്ങൾ
പൊലീസ് ആസ്ഥാനത്തെ ചുമതലയിൽ നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റി ജയിൽ എഡിജിപി ആയി നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി ആയാണ് മാറ്റിനിയമിച്ചത്. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ്ണ ചുമതല നൽകിയപ്പോൾ, ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് എഡിജിപിയായും നിയമിച്ചു.
ഐജി തലത്തിലും വലിയ മാറ്റങ്ങളുണ്ട്. ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐജി ആയും, ആർ. നിശാന്തിനിയെ ഇന്റലിജൻസ് വിഭാഗം ഐജി ആയും നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പോസ്റ്റിലേക്ക് ഐജി ആയി നിയമിച്ചിട്ടുണ്ട്. ഡിഐജി തലത്തിൽ, ഏറെ ശ്രദ്ധേയനായ യതീഷ് ചന്ദ്രയെ കണ്ണൂർ റേഞ്ചിൽ നിന്ന് മാറ്റി എറണാകുളം റേഞ്ച് ഡിഐജി ആക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാർത്തിക്കിനെ മാറ്റി തൃശൂർ റേഞ്ച് ഡിഐജി ആക്കിയപ്പോൾ, തൃശൂർ റേഞ്ച് ഡിഐജി ആയിരുന്ന നാരായണൻ ടി.യെ കണ്ണൂർ റേഞ്ച് ഡിഐജി ആയും നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജി പദവിയിൽ നിന്നുമാണ് ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.
കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി തലത്തിലെ മാറ്റങ്ങൾ
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പ്രമുഖ ഉദ്യോഗസ്ഥനായ ഷൗക്കത്തലി എ.പിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. ഐപിഎസ് ലഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് ഷൗക്കത്തലിക്കും കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിതനായ ഷാജി സുഗുണനും ക്രമസമാധാന ചുമതല ലഭിക്കുന്നത്.
മറ്റ് പ്രധാന ജില്ലാ പൊലീസ് മേധാവിമാരുടെ പട്ടിക താഴെ
മെറിൻ ജോസഫ്: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി
പ്രശാന്തൻ കാണി ബി.കെ: തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി
സാബു മാത്യു കെ.എം: കോട്ടയം ജില്ലാ പൊലീസ് മേധാവി
വിഷ്ണു പ്രദീപ് ടി.കെ: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി
അബ്ദുൽ റഷീദ് എ: പാലക്കാട് ജില്ലാ പൊലീസ് മേധാവി
എസ്. ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവി
നിതിൻരാജ് പി: കാസർകോട് ജില്ലാ പൊലീസ് മേധാവി
ബി.വി. വിജയ ഭാരത് റെഡ്ഡി: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
മുഹമ്മദ് നദീമുദ്ദീൻ: തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി
ഉമേഷ് ഗോയൽ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി
ഡോ. നസീം എ: ഇടുക്കി ജില്ലാ പൊലീസ് മേധാവി
ബി. കൃഷ്ണകുമാർ: റെയിൽവേ എസ്.പി
ഇതുകൂടാതെ അനുജ് പാലിവാൽ (എ.ഐ.ജി, ലോ & ഓർഡർ, പൊലീസ് ആസ്ഥാനം), ഫറാഷ് ടി (എ.ഐ.ജി, എറണാകുളം കോസ്റ്റൽ പൊലീസ്), മോഹനചന്ദ്രൻ നായർ എം.പി (കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്.പി), സി.എസ്. ഷാഹുൽ ഹമീദ് (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 എസ്.പി) എന്നിവർക്കും പുതിയ ചുമതലകൾ നൽകി. ഭരണപരമായ ആവശ്യങ്ങൾക്കായി ക്രൈംബ്രാഞ്ച് ഐ.ജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി (ലോ & ഓർഡർ) എന്നീ നാല് തസ്തികകൾ താല്കാലിക എക്സ്-കേഡർ തസ്തികകളായി ഒരു വർഷത്തേക്ക് പുതുതായി സൃഷ്ടിച്ചതായും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.