ക്രിസ്റ്റഫർ നോളൻ ഇന്ത്യയിലേക്ക്, ഒപ്പം മാറ്റ് ഡാമണും ടോം ഹോളണ്ടും
വിശ്വപ്രസിദ്ധ ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളൻ ഇന്ത്യയിലേക്കെത്തുന്നു. ദി ഒഡീസി സിനിമയുടെ പ്രീമിയറുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിൽ പ്രീമിയർ ചെയ്യുന്ന ആദ്യത്തെ ക്രിസ്റ്റഫർ നോളൻ ചിത്രമായിരിക്കും ദി ഒഡീസി. ഒപ്പം ഓസ്‌കാർ ജേതാവും ഹോളിവുഡ് താരവുമായ മാറ്റ് ഡാമണും ടോം ഹോളണ്ടും ആഗോള പര്യടനത്തിന്റെ ഭാഗമായി ഈ ജൂലൈയിൽ എത്തും.
വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമാണ് ദി ഒഡീസി. ചിത്രത്തിൽ ഇറ്റാക്കയിലെ ഭരണാധികാരിയായ ഒഡീഷ്യസായാണ് മാറ്റ് ഡാമൺ എത്തുന്നത്. നോളൻറെ ഇന്റർസ്റ്റെല്ലാർ, ഓപ്പൺഹൈമർ എന്നീ സിനിമകളിലും മാറ്റ് ഡാമൺ വേഷമിട്ടിരുന്നു.
ചലച്ചിത്ര നിർമ്മാതാക്കളും യൂണിവേഴ്സൽ പിക്ചേഴ്സ് ഇന്റർനാഷണലും “ദി ഒഡീസിയുടെ” ആഗോള പ്രീമിയർ ടൂറിൽ മുംബൈയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നിവയ്‌ക്കൊപ്പമാണ് മുംബൈയും ലിസ്റ്റിൽ ഇടം നേടിയത്. ജൂലൈ 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഒഡീസി എത്തുമെന്നാണ് സൂചന.
പുത്തൻ ഐമാക്സ് ഫിലിം സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകമെമ്പാടും ചിത്രീകരിച്ച സിനിമയാണ് ‘ദി ഒഡീസി’. പൂർണ്ണമായും ഐമാക്സ് ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ഫീച്ചർ സിനിമ കൂടിയാണിത്. ഡാമണിനെയും ഹോളണ്ടിനെയും കൂടാതെ, ആൻ ഹാത്ത്വേ, റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്കോ, സാമന്ത മോർട്ടൺ, സെൻഡായ, ചാർലിസ് തെറോൺ എന്നിവരും ഈ സിനിമയി പ്രധാന വേഷങ്ങളിലുണ്ട്. സിൻകോപ്പിക്കുവേണ്ടി നോളനും ഭാര്യയായ എമ്മ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദി ഒഡീസി’ ട്രോയിയുടെ പതനത്തിനു ശേഷമുള്ള ഒഡീഷ്യസിന്റെ ഒരു ദശാബ്ദക്കാലത്തെ യാത്രയാണ് ഐമാക്സ് സ്‌ക്രീനുകളിലേക്ക് പകർത്തുന്നത്.