ലോകകപ്പ് പൊതുസ്ഥല പ്രദർശനം സീ-5 നിരോധിച്ചത് പ്രതിഷേധാർഹം; മുഴുവൻ യൂണിറ്റുകളിലും പ്രദർശനം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ
ഫിഫ ലോക കപ്പിന്റെ പൊതുസ്ഥല പ്രദർശനം നിരോധിച്ച സി-5 നടപടി പ്രതിഷേധാർഹമെന്ന് എസ്എഫ്ഐ. സി-5 നടപടിയിൽ പ്രതിഷേധിച്ച് മുഴുവൻ യൂണിറ്റുകളിലും ലോകകപ്പ് പ്രദർശനം സംഘടിപ്പിക്കും എന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
ഫുട്ബോൾ ലോകകപ്പ് കേരളത്തിന്റെ തെരുവോരങ്ങളെ ആവേശത്തിലാഴ്ത്തുന്നതിന്റെ പ്രധാന കാരണമെന്നത് പൊതു ഇടങ്ങളിലെ പ്രദർശനങ്ങളാണെന്ന് പ്രസ്താവനയിൽ പറയുന്നു. വീട്ടുമുറികളിൽ നിന്ന് പൊതുയിടങ്ങളിലേക്ക് കാൽപ്പന്തിന്റെ മാന്ത്രികത കൂട്ടമായിരുന്നു കാണുമ്പോഴാണ് ലോകകപ്പിന്റെ ആവേശം പ്രകടമാകുന്നതെന്നും ഇത്തരം ആഹ്ലാദനിമിഷങ്ങളെ ഇല്ലാതാക്കാനും അതിലൂടെ കൊള്ളലാഭം നേടാനുമാണ് ഇന്ത്യയിൽ ലോകകപ്പിന്റെ ഔദ്യോഗിക വിതരണാവകാശമുള്ള മാധ്യമ കമ്പനിയായ സീ-5 ശ്രമിക്കുന്നതെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി.
പൊതുയിടങ്ങളിലെ പ്രദർശനത്തിനായി ലൈസൻസ് നിർബന്ധമാക്കുന്നതിലൂടെ ഭീമമായ തുകയാണ് കമ്പനി ആവശ്യപ്പെടുന്നത്. കേരളത്തിലെ പ്രാദേശിക വായനശാലകൾ മുതൽ വിവിധങ്ങളായ കൂട്ടായ്മകൾ നടത്തുന്ന ലോകകപ്പ് പ്രദർശനങ്ങൾ ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. കൊള്ളലാഭത്തിന് വേണ്ടി സീ-5 കൈകൊണ്ട ഈ തീരുമാനം തീർത്തും പ്രതിഷേധാർഹമാണെന്നും മുഴുവൻ യൂണിറ്റുകളിലും എസ്എഫ്ഐ ലോകകപ്പ് പ്രദർശനം സംഘടിപ്പിക്കും എന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.