അയോധ്യ രാമക്ഷേത്രത്തിൽ മാത്രമല്ല മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേട്; ഗുരുതര ആരോപണം
അയോധ്യ രാമക്ഷേത്രത്തിൽ 200 കോടി രൂപയുടെ കൊള്ളയെന്ന എസ്‌ഐടി കണ്ടെത്തലിന് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് മഥുര ശ്രീകൃഷ്ണ ക്ഷേത്രം. ഇവിടെ വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് ആരോപണം ഉയരുന്നത്.
സാമ്പത്തിക ക്രമക്കേടിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഇന്നയിക്കുകയാണ് ക്ഷേത്രത്തിലെ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്മെന്റും. ക്ഷേത്ര മാനേജ്മെന്റിനെതിരെ പൂജാരിയും പൂജാരിയ്‌ക്കെതിരെ മാനേജ്മെന്റും ഉന്നയിക്കുന്ന വാദങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ലഭിക്കുന്ന ഫണ്ടുകൾ മാനേജ്മെന്റ് വെട്ടിക്കുന്നുവെന്നാണ് പൂജാരിയുടെ ആരോപണം. ഇതിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ദിനേഷ് മഹാരാജ് ആവശ്യപ്പെട്ടു.
എന്നാൽ ഇതിന് പിന്നാലെ പൂജാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര മാനേജ്മെന്റ് രംഗത്തെത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തും നൽകി. അയോധ്യയിൽ ക്രമക്കേടുകൾ ഉണ്ടായപ്പോൾ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചതുപോലെ മധുരയിലും അന്വേഷണം വേണമെന്ന ആവശ്യമാണ് മാനേജ്മെന്റ് മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നത്. ക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന. നിവേദ്യം, പൂജകൾ എന്നിവയുടെ മറവിലാണ് വലിയ രീതിയിലുള്ള ഫണ്ട് വെട്ടിപ്പുകൾ നടന്നതെന്നാണ് വിവരം. സംഭവത്തിൽ മഥുരയിലെ ഒരു പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഇതിനോടകം തന്നെ പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.