Select Location
All Locations
State
Region
City / District
വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്..!? 'പണി' തുടങ്ങി ആരാധക കൂട്ടായ്മ

വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്..!? 'പണി' തുടങ്ങി ആരാധക കൂട്ടായ്മ

നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ ഒന്നാണ്. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും പിന്നാലെ മുഖ്യമന്ത്രിയാകുകയും ചെയ്ത വിജയിയ്ക്ക് പിന്നാലെ തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടുമൊരു രാഷ്ട്രീയ പ്രവേശനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. സൂപ്പര്‍താരം സൂര്യയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്.

സൂര്യയുടെ ആരാധക സംഘടനയുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന ചില നിര്‍ണായക പരാമര്‍ശങ്ങളാണ് ഈ പുതിയ അഭ്യൂഹങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇപ്പോള്‍ വഴിതുറന്നിരിക്കുന്നത്. അഖിലേന്ത്യ സൂര്യ തലൈമൈ നര്‍പണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ ഔദ്യോഗിക ആലോചനാ യോഗത്തിലുണ്ടായ സംഭവങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഈ യോഗത്തില്‍ സംസാരിച്ച ഒരു പ്രധാന ജില്ലാ ഭാരവാഹിയുടെ വാക്കുകള്‍ സൂര്യ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തിപകരുകയാണ്. തന്തി ടിവിയാണ് ഈ പ്രസംഗം പുറത്തുവിട്ടത്. കാലവും ദൈവവും എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും സൂര്യ ഒരു ജനനായകനായി മാറുന്നത് തടയാന്‍ ഇനി ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രഖ്യാപനം. 'ഞാന്‍ നിങ്ങളുടെ മുഖങ്ങള്‍ കാണുന്നു, എന്നാല്‍ കാലത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ എനിക്ക് ഇവിടെ പല എംഎല്‍എമാരെയും എംപിമാരെയും കാണാന്‍ സാധിക്കുന്നുണ്ട്. നിയമസഭയ്ക്കുള്ളില്‍ 'മന്ത്രി' എന്നെഴുതിയ നെയിം ബോര്‍ഡിന് പിന്നില്‍ ഇരിക്കുന്ന വ്യക്തികളെ എനിക്ക് കാണാം. കാലവും ദൈവവും തീരുമാനിച്ചാല്‍ ഇത് സംഭവിക്കും. സൂര്യ നല്‍പണി ഇയക്കം വെക്കുന്ന ഈ ഒരടി, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 130 അടി ഉയരത്തിലേക്ക് എത്തും', അദ്ദേഹം പറഞ്ഞു.

ഈ വാക്കുകളെ ഹര്‍ഷാരവത്തോടെയും വലിയ കൈയടികളോടെയുമാണ് യോഗത്തിനെത്തിയ ആരാധകര്‍ സ്വീകരിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയുണ്ടായി. ഇതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം തരംഗമായി മാറിയിട്ടുണ്ട്. ഇതോടെയാണ് സൂര്യ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തമിഴകത്ത് വീണ്ടും ചൂടുപിടിച്ചത്. തമിഴ്‌നാട്ടില്‍ ഒരു നടന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് അവരുടെ ആരാധക കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നത് പതിവാണ്. 'വിജയ് മക്കള്‍ ഇയക്കം' പോലെ സൂര്യയുടെ ഈ ആരാധക സംഘടനയും തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ ഭാരവാഹികളെയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ടുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത്തരം സംഘടനകളെ മാറ്റിമറിക്കുന്നത് തമിഴകത്തെ ഒരു സ്ഥിരം തന്ത്രമാണ്.

ഇതെല്ലാം ഈ താരകുടുംബത്തിന് തമിഴ് ജനതയ്ക്കിടയിലുള്ള വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതേസമയം ആരാധകര്‍ക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വന്‍തോതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സൂര്യയുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല പ്രതികരണങ്ങളോ ഔദ്യോഗിക സ്ഥിരീകരണങ്ങളോ വന്നിട്ടില്ല. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും ഈ പ്രചാരണങ്ങളെ പൂര്‍ണമായും ശരിവെക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആരാധകരുടെ വലിയ ആഗ്രഹപ്രകടനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രസ്താവനകള്‍ക്ക് പിന്നിലെന്നാണ് നിലവിലെ ചില സൂചനകള്‍ വ്യക്തമാക്കുന്നത്.


One India Malayalam 1 hour ago
Home Flash News