ഷിഗല്ല രോഗവ്യാപനം: പത്തംനംതിട്ടയിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണം; മന്ത്രി പി സി വിഷ്ണുനാഥിന് കത്ത് നൽകി കെ യു ജനീഷ് കുമാർ എംഎൽഎ
പത്തനംതിട്ട ജില്ലയിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അവലോകന യോഗം വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാർ എംഎൽഎ മന്ത്രി പി.സി. വിഷ്ണുനാഥിന് കത്ത് നൽകി. ജില്ലയിലെ ഇലന്തൂർ സ്വദേശിയായ പത്ത് വയസ്സുകാരിയിലാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനും അത് കൂടുതൽ ആളുകളിലേക്ക് പടരുന്നത് തടയാനും കർശനമായ മുൻകരുതൽ നടപടികൾ ആവശ്യമാണെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. ഷിഗല്ല ബാക്ടീരിയ വളരെ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്നും, പ്രത്യേകിച്ച് കുട്ടികളെ ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ചില നിർദ്ദേശങ്ങൾ എംഎൽഎ മുന്നോട്ട് വെച്ചിട്ടുണ്ട്.
കോന്നി മണ്ഡലത്തിലെയോ ജില്ലയിലെ മലയോര മേഖലകളിലോ ഗ്രാമീണ പ്രദേശങ്ങളിലോ ഉള്ള ഹോട്ടലുകൾ, തട്ടുകടകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ കർശനമായി പരിശോധിക്കണം. കിണറുകളിലെയും മറ്റ് പൊതു കുടിവെള്ള സ്രോതസ്സുകളിലെയും ക്ലോറിനേഷൻ പ്രക്രിയ പൂർത്തിയാക്കണം. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണം. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഭാവി നടപടികൾ ആസൂത്രണം ചെയ്യുന്നതിനും മന്ത്രിയുടെ സാന്നിധ്യത്തിലുള്ള യോഗം അത്യന്താപേക്ഷിതമാണെന്ന് എംഎൽഎ കത്തിൽ വ്യക്തമാക്കി