Select Location
All Locations
State
Region
City / District
കരുനാഗപ്പള്ളിയിലും ഹരിപ്പാടും ഉയരപ്പാത നീട്ടും; ഓച്ചിറയിലും അമ്പലപ്പുഴയിലും പുതിയ പില്ലർ ഹൈവെ

കരുനാഗപ്പള്ളിയിലും ഹരിപ്പാടും ഉയരപ്പാത നീട്ടും; ഓച്ചിറയിലും അമ്പലപ്പുഴയിലും പുതിയ പില്ലർ ഹൈവെ

ആലപ്പുഴ:ജില്ലയിലെ ദേശീയപാതകളിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റി64 കോടി രൂപ അനുവദിച്ചതായി കെസി വേണുഗോപാൽ എംപി. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ദേശീയപാതാ അതോറിറ്റി അംഗം വെങ്കിട്ട രമണ ഇക്കാര്യം അറിയിച്ചതെന്നും എംപി വ്യക്തമാക്കി.

'വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികള്‍ ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നേരത്തെ താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത കാരണം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പൊതുമരാമത്ത് വകുപ്പ് ഈ ചുമതല ഏറ്റെടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുള്ള യോഗത്തെ അറിയിച്ചു. തദ്ദേശവകുപ്പുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ തലത്തില്‍ എത്രയും വേഗം അന്തിമ തീരുമാനം എടുക്കുമെന്നും അദീല അബ്ദുള്ള യോഗത്തില്‍ ഉറപ്പുനല്‍കി.

ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ടത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചിടത്ത് സമാന രീതിയില്‍ അപകട സാധ്യതയുണ്ടെന്ന വാട്ടര്‍ അതോറിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റിയും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി നടത്തിവരുന്ന പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി ആവശ്യമുള്ള സാങ്കേതിക വിദഗ്ധരെയും ഉദ്യോഗസ്ഥരെയും അധികമായി നിയോഗിക്കാനും യോഗത്തില്‍ ധാരണയായി.

അടിപ്പാത നിര്‍മ്മിക്കുമ്പോള്‍ 8 മീറ്ററില്‍ കൂടുതല്‍ ഉയരം ആവശ്യമായ സ്ഥലങ്ങളില്‍ വയഡക്ടുകള്‍ നിര്‍മ്മിക്കാനും ധാരണയായി. കായംകുളത്ത് പില്ലര്‍ എലിവേറ്റഡ് ഹൈവെ വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഞാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി എം ലിജുവും യോഗത്തെ അറിയിക്കുകയുണ്ടായി. ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കി നൽകാൻ സംസ്ഥാന സർക്കാരിനോട് അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പായല്‍കുളങ്ങര, കലവൂര്‍ ജംഗ്ഷന്‍, തുറവൂരിലെ പുത്തന്‍ചന്ത, മാരാരിക്കുളം എന്നിവിടങ്ങളില്‍ പില്ലര്‍ ഉയരപ്പാത വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി പദ്ധതി തയ്യാറാക്കി ദേശീയപാതാ അതോറിറ്റിക്ക് സമർപ്പിക്കാൻ സംസ്ഥാന സര്‍ക്കാരിനോട് യോഗം നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാതകള്‍ തകരുന്നത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതിന് ശാശ്വാത പരിഹാരം ദേശീയപാത അതോറിറ്റി സ്വീകരിക്കണം. അടിക്കടി അപകടവും സുരക്ഷാ വിഴ്ചകള്‍ ആവര്‍ത്തിക്കുമ്പോഴും അത് പരിഹരിക്കുന്നതില്‍ എന്‍എച്ച്എ ഐയുടെ ഭാഗത്ത് ഗുരുതര അലംഭാവമാണുള്ളത് എന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്

അപകടസാധ്യതാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖല ഉള്‍പ്പെടെ ദേശീയപാതയില്‍ സുരക്ഷാ ഓഡിറ്റിങ് നടത്താനും നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് സെക്രട്ടറിയുടെ തലത്തില്‍ ചര്‍ച്ച നടത്തി കെഎസ് ഇബിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും ധാരണയായി. അപകടങ്ങള്‍ ഒഴിവാക്കാന്‍ ദേശീയപാതയില്‍ ഉടനീളം അടയാള ബോര്‍ഡുകളും ലൈറ്റുകളും സ്ഥാപിക്കാനും ധാരണയായി. ഹരിപ്പാട് മാലിന്യജല പ്രശ്നം, ചേപ്പാട് പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നം എന്നിവ പരിഹരിക്കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കരുനാഗപ്പള്ളിയിൽ വടക്കു ഭാഗത്തേക്ക് ഉയരപ്പാതയുടെ നീളം കൂട്ടും. ഹരിപ്പാട് ജംഗ്ഷനില്‍ നിന്നും വടക്കുഭാഗത്തേക്ക് പിള്ളത്തോട് വരെ പില്ലര്‍ എലിവേറ്റഡ് ഹൈവേ നീട്ടാനും ധാരണയായി. ഓച്ചിറയിലും പില്ലർ ഹൈവേ നിർമ്മിക്കാൻ ധാരണയായതായി ദേശീയപാത അതോറിറ്റി അറിയിച്ചു. അമ്പലപ്പുഴയില്‍ 140 മീറ്റര്‍ പില്ലര്‍ ഹൈവെ സ്ഥാപിക്കും. സര്‍വീസ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ തുറവൂര്‍ ജംഗ്ഷനില്‍ നിന്നുംതെക്കുവശത്തേക്കുള്ള നീളം കൂട്ടുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഞ്ചാരത്തിന് തുറന്നുകൊടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ അറിയിച്ചു.


One India Malayalam 1 hour ago
Home Flash News