Select Location
All Locations
State
Region
City / District
പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

ആലപ്പുഴ: സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് റദ്ദാക്കിയതിനെതിരെ സിപിഎമ്മും സിപിഐയും നടത്തുന്ന പ്രതിഷേധം കാപട്യമെന്ന് വിമര്‍ശനം ഉയരുന്നു. നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ നടപടി റദ്ദാക്കി. ഇതിനെതിരെ സിപിഎമ്മും സിപിഐയും ഇടതുയുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ സമരങ്ങളും പ്രഖ്യാപിച്ചു. എന്നാല്‍ മുഹമ്മ കണ്ണര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച് പ്രതിമ തല്ലിത്തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കാനോ, തുടരന്വേഷണം ആവശ്യപ്പെടാനോ തയ്യാറാകാത്ത സിപിഎമ്മും സിപിഐയും ഇപ്പോള്‍ അഞ്ച് ഏക്കര്‍ ഭൂമിയുടെ പേരില്‍ നടത്തുന്നത് മുതലക്കണ്ണീരെന്നാണ് വിമര്‍ശനം ഉയരുന്നത്. കൃഷ്ണപിള്ള അവസാന നാളുകള്‍ ചെലവഴിച്ച കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്ത് കുടില്‍ കത്തിച്ചതും അവിടെ സ്ഥാപിച്ചിരുന്ന കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്തതും 2013ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടന്നു. അഞ്ച് സിപിഎമ്മുകാരെ അറസ്റ്റും ചെയ്തു. യുഡിഎഫ് ഭരണകാലത്തെ ക്രൈംബ്രാഞ്ച് അന്വേഷണമാണെങ്കിലും പ്രതികളെയെല്ലാം സിപിഎം പുറത്താക്കി. പാര്‍ട്ടിതലത്തില്‍ അന്വേഷണവും നടത്തിയില്ല. കേസില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തരെ വി.എസ്. അച്യുതാനന്ദന്‍ പിന്തുണച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ശക്തമായി എതിര്‍ത്തു.

സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയുടെ ഭാഗമായാണ് സ്മാരകം കത്തിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായശേഷം അന്വേഷണം പുരോഗമിച്ചില്ല. സിപിഎമ്മിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപമുയര്‍ന്ന കേസിലെ അന്വേഷണം പിടിയിലായ അഞ്ച് പ്രാദേശിക സിപിഎം പ്രവര്‍ത്തകരില്‍ അവസാനിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തെളിവുകളുടെ അഭാവത്തില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. സര്‍ക്കാരോ, പാര്‍ട്ടിയോ അപ്പീല്‍ നല്‍കിയില്ല. കുറ്റവിമുക്തരാക്കിയവര്‍ സിപിഎമ്മില്‍ മടങ്ങിയെത്തി. പ്രതികളെ വെറുതെവിട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ തുടരന്വേഷണത്തിന് സിപിഎമ്മും സിപിഐയും ആവശ്യം ഉന്നയിച്ചില്ല. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളും ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവിന്റെ സ്മാരകം കത്തിച്ചവരെ കണ്ടെത്താന്‍ സിപിഎമ്മും, സിപിഐയും താല്‍പര്യം കാണിക്കാതിരുന്നത് ദുരൂഹമായി അവശേഷിക്കുന്നു. സിപിഎം വിട്ട മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ അടുത്തിടെ ഈ വിഷയത്തില്‍ ആലപ്പുഴ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.


Janmabhumi 17 hours ago
Home Flash News