ഒഴിഞ്ഞ വലകൾ നിറഞ്ഞു കവിഞ്ഞു; ധർമസ്ഥല മഞ്ജുനാഥ സ്വാമിക്ക് മത്സ്യത്തൊഴിലാളികൾ വെള്ളിമീൻ സമർപ്പിച്ചു
തലമുറകളായി ദക്ഷിണ കന്നഡ മാൽപെയിലെ ആഴക്കടൽ മത്സ്യത്തൊഴിലാളികളുടെ ജീവനാഡിയാണ് കടൽ. ഉഡുപ്പിയുടെ തീരദേശത്ത് ഓരോ പ്രഭാതവും ഉണരുന്നത് പുതിയ പ്രതീക്ഷകളോടെയാണ്, ഓരോ കടൽയാത്രയും വിശ്വാസത്തിലും. എന്നാൽ 2025-ൽ കർണാടകയുടെ ഈ തീരത്ത് അറബിക്കടൽ അസാധാരണമാംവിധം നിശബ്ദമായി. ഉഡുപ്പി തീരത്തുണ്ടായ കടുത്ത മത്സ്യക്ഷാമം നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ ശൂന്യമായ വലകളിലേക്കും പെരുകുന്ന കടക്കെണിയിലേക്കും തള്ളിവിട്ടു. പല കുടുംബങ്ങൾക്കും ജീവനോടെ മുന്നോട്ട് പോകുന്നത് തന്നെ അനിശ്ചിതത്വത്തിലായി.
മറ്റ് വഴികളൊന്നുമില്ലാതെ, ഇരുനൂറോളം വരുന്ന മത്സ്യത്തൊഴിലാളികൾ ശ്രീക്ഷേത്ര ധർമസ്ഥലയിലേക്ക് യാത്ര തിരിച്ചു. മഞ്ജുനാഥ സ്വാമിയുടെ സന്നിധിയിൽ നിന്ന് അവർ കടൽ വീണ്ടും തങ്ങളോട് കനിയണമേ എന്ന് പ്രാർത്ഥിച്ചു. ധർമ്മസ്ഥല ധർമാധികാരി ഡോ. ഡി വീരേന്ദ്ര ഹെഗ്ഗഡെയെ കണ്ട് മത്സ്യത്തൊഴിലാളി സമൂഹം അനുഭവിച്ചുവരുന്ന ദുരിതങ്ങൾ അവർ പങ്കുവെക്കുകയും ചെയ്തു.