തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തി കന്യാകുമാരിയിലെ നദിയിലെറിഞ്ഞ കേസ്: 2 പേർ കൂടി അറസ്‌റ്റിൽ
കന്യാകുമാരി ജില്ലയിലെ കുഴിത്തുറ താമ്രപർണി നദിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മാർത്താണ്ഡം പമ്മം സ്വദേശി സെയ്ദ് അലി (29), കുഴിത്തുറ കല്ലുക്കെട്ടി സ്വദേശി രമേഷ് (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശിവസേന തമിഴ്‌നാട് കേരള ഘടകം പ്രസിഡന്റും കാരോട് ചെങ്കവിള സ്വദേശിയുമായ അതുലിൽ (28) ആണ് കൊല്ലപ്പെട്ടത്
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. മാർത്താണ്ഡം ഉണ്ണാമലക്കട സ്വദേശി നിതീഷ് (30), മങ്കര സ്വദേശി ബെർലിൻ ജിയോ (28) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രമേഷിനെ കേരളത്തിൽ നിന്നും സെയ്ദ് അലിയെ ആറ്റൂരിന് സമീപത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികളെ കുഴിത്തുറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലൈ 27-ന് വീട്ടിൽ നിന്നിറങ്ങിയ അതുലിനെ 31-നാണ് താമ്രപർണി ആറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് പോലീസ് പ്രതികളെ പിടികൂടിയതോടെയാണ് ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.