യു.എസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികവുമായി ഇറാൻ; സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം
അമേരിക്കൻ സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. ഒരു സ്ത്രീയാണ് ഈ കൃത്യം നടത്തുന്നതെങ്കിൽ പ്രതിഫലം ഇരട്ടിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ജനങ്ങളിൽ നിന്ന് വലിയ തോതിലുള്ള ആവശ്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഇറാനിയൻ സൈനിക മേധാവി അമീർ ഹതാമി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എയോട് പറഞ്ഞു.
അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനെ വധിക്കുകയോ പിടികൂടുകയോ ചെയ്ത് കൈമാറുന്ന ഏതൊരാൾക്കും ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് സൈന്യത്തിന്റെ വകയായി 30,000 ഡോളറിന് തുല്യമായതോ അല്ലെങ്കിൽ 5 ബില്യൺ തൊമാനോ പാരിതോഷികമായി ലഭിക്കുമെന്ന് ഹതാമി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ധീരരായ ഇറാനിയൻ സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പദ്ധതി എപ്പോൾ എവിടെ നടത്തണമെന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
യു.എസ് സൈനികർ മേഖലയിൽ നിന്ന് പുറത്തുപോകണമെന്ന ഇറാന്റെ ആവശ്യവും ഹതാമി ആവർത്തിച്ചു. പേർഷ്യൻ ഗൾഫ്, ഒമാൻ ഗൾഫ്, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അവർക്ക് ഇനി അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.