Select Location
All Locations
State
Region
City / District
ധീരവും സുപ്രധാനവുമായ ചുവടുവെപ്പ്; തുർക്കി-സൗദി-പാകിസ്താൻ പ്രതിരോധ കരാർ സ്വാഗതം ചെയ്ത് ട്രംപ്

വാഷിങ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാർ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കരാർ പ്രാദേശിക സുരക്ഷയിലേക്കും സ്വയംപര്യാപ്തതയിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 
'മിഡിൽ ഈസ്റ്റ് എങ്ങനെ ഒന്നിച്ചു വരുന്നുവെന്നും, രാജ്യങ്ങൾ കൂടുതൽ അർത്ഥവത്തായ രീതിയിൽ സ്വയം പ്രതിരോധിക്കാൻ എങ്ങനെ കഴിയുമെന്നും ഇത് കാണിക്കുന്നു' ട്രംപ് കുറിച്ചു. മൂന്ന് രാജ്യങ്ങളുടെയും മഹത്തായ നേതൃത്വത്തിന് അഭിനന്ദനങ്ങൾ, ഇതൊരു വലിയ, ധീരമായ, സുപ്രധാന ചുവടുവെപ്പാണെന്നും ട്രംപ് പറഞ്ഞു. 
ഈ മാസം ഏഴിനാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് 
റജബ് തയ്യിബ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് മക്ക ഉടമ്പടി എന്ന പേരിൽ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. കൂട്ടായ പ്രതിരോധത്തിനും വിപുലീകരിച്ച സൈനിക, സുരക്ഷാ സഹകരണത്തിനുമുള്ള ഒരു ചട്ടക്കൂട് അടങ്ങിയതാണ് കരാർ. 
കരാർ പ്രകാരം ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുള്ള സായുധ ആക്രമണം മൂന്നിനും എതിരെയുള്ള ആക്രമണമായി കണക്കാക്കും. പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലും സൈനിക ഏകോപനം, സംയുക്ത പരിശീലനം, സഹകരണം എന്നിവയും ഈ കരാർ വിഭാവനം ചെയ്യുന്നു.
പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിലാണ് ഈ കരാർ വരുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സഹായിക്കുന്ന നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കമെന്നും കരാറിന്റെ ഭാഗമായ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. 


Mathrubhumi News 59 minutes ago
Home Flash News