'ലഹരി എത്തുന്നത് കേരളത്തിൽ നിന്ന്' തമിഴ്നാട് നിയമസഭയിൽ കേരളത്തെ പഴിച്ച് AIADMK എംഎൽഎ
തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നത് കേരളത്തിൽ നിന്നാണെന്ന് തമിഴ്നാട് എംഎൽഎ. തമിഴ്നാട് നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎ ആർ രാകേഷിന്റേതാണ് പരാമർശം. തമിഴ് നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് അണ്ണാ ഡിഎംകെ-എംഎൽഎയുടെ പരാമർശം.
കേരളത്തിൽ നിന്നാണ് ലഹരിയെത്തുന്നതെന്നും അത് തടയാനുള്ള നടപടികൾ വേണമെന്നും ശങ്കരപുരം (കള്ളക്കുറിച്ചി) എംഎൽഎയായ ആർ രാകേഷ് ആവശ്യപ്പെട്ടു. കള്ളക്കുറിച്ചി സ്വദേശിയായ 19 കാരനായ എഞ്ചിനീയറിങ് വിദ്യാർത്ഥി അമുതൻ കോയമ്പത്തൂരിൽ കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് എംഎൽഎയുടെ പരാമർശം. ലഹരിമരുന്ന് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ആരോപണം ഉയരുന്നത്.
എംഎൽഎയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു മന്ത്രി ആദവ് അർജുനയുടെ മറുപടി. കേരളവുമായി സംസാരിച്ചെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി ആദവ് അർജുന സഭയിൽ അറിയിച്ചു. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി ചർച്ച നടത്തിയെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും കേരളത്തിൽ നിന്ന് ലഹരിയെത്തുന്നത് തടയുമെന്നും ആദവ് അർജുന മറുപടിയായി പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചയിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് ഡിഎംകെ സഭ വിട്ടു.