Select Location
All Locations
State
Region
City / District
LIVE
വിജയ് പത്മവ്യൂഹം കടക്കണം; വരുന്ന 2 മാസം നിര്‍ണായകം, സ്റ്റാലിന്‍ വീണിടത്ത് ജനപ്രിയന്‍ രക്ഷപ്പെടുമോ

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഞൊടിയിടയിലായിരുന്നു സി ജോസഫ് വിജയ് എന്ന താരത്തിന്റെ വളര്‍ച്ച. ആദ്യം ഫാന്‍സ് അസോസിയേഷനായും പിന്നീട് തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാര്‍ട്ടിയായും കളംനിറഞ്ഞ വിജയുടെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രമില്ലാതെയാണ് ഇത്തവണ മാറ്റുരച്ചത്. വിജയ് എന്ന ഒറ്റ വ്യക്തിയെ മുന്നില്‍ നിര്‍ത്തിയുള്ള മല്‍സരത്തില്‍ 108 സീറ്റുകള്‍ ടിവികെ നേടി.
ഈ വേളയില്‍ സാക്ഷാല്‍ എംകെ സ്റ്റാലിന്‍ പോലും അടിതെറ്റി വീണു. ഡിഎംകെയുടെ സീറ്റുകള്‍ കുത്തനെ കുറഞ്ഞു. ഭേദപ്പെട്ട പ്രകടനം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് നേരിട്ട അണ്ണാഡിഎംകെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് അപ്രസക്തമായി. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത് വിജയ് ആണ്. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി മൂന്നാം തിരഞ്ഞെടുപ്പില്‍ തോറ്റ പോലെ ഭാവിയില്‍ വീഴാതിരിക്കാനുള്ള കരുതല്‍ വിജയ് നടത്തുന്നുണ്ട്. രണ്ട് മാസത്തിനകം വിജയ് അഗ്നിപരീക്ഷ നേരിടും
വിജയ് സര്‍ക്കാര്‍ ഇന്ന് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. ജനപ്രിയ പദ്ധതികള്‍ കൊണ്ട് കൈയ്യടി നേടാന്‍ ഇതുവരെ വിജയ്ക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമീണ വികസനം, വനിതാ-ശിശു ക്ഷേമം, തൊഴില്‍ അവസരങ്ങള്‍, ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങള്‍ എന്നിവയെല്ലാം വിജയ് സര്‍ക്കാര്‍ നേട്ടമായി എടുത്തു കാണിക്കുന്നു. 75000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയ പുതിയ പ്രഖ്യാപനത്തിലൂടെയും വിജയ് കൈയ്യടി നേടുകയാണ്. 13.34 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം.
മദ്യശാലകള്‍ വെട്ടിക്കുറച്ചതും കൈക്കൂലി വാങ്ങുന്നത് അവസാനിപ്പിച്ചതും പൊതുമരാമത്ത് കരാറുകള്‍ക്ക് വേഗത കൂട്ടിയതും വിജയ് സര്‍ക്കാരിന്റെ നേട്ടമാണ്. ഗ്രാമീണ മേഖലയുടെ വികസനത്തിന് 6000 കോടി രൂപ അനുവദിച്ച കാര്യം വിജയ് എടുത്തു പറയുന്നു. സ്ത്രീ സുരക്ഷയ്ക്ക് സിങ്കപ്പെണ്ണ് സേന രൂപീകരിച്ചതും നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ സമ്മാനവുമെല്ലാം നേട്ടമായി ടിവികെ പ്രചരിപ്പിക്കുന്നുണ്ട്. പഴയ പദ്ധതികള്‍ പേരുമാറ്റി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് ഡിഎംകെ പറയുന്നു. ടിവികെ മന്ത്രിമാര്‍ കൈകൂലി വാങ്ങുന്ന വീഡിയോ ഉണ്ടെന്ന് മുന്‍ ബിജെപി നേതാവ് കെ അണ്ണാമലൈ ആരോപിക്കുന്നു
വിജയുടെ ജനപ്രീതി മാറ്റുരയ്ക്കാന്‍ വീണ്ടും അവസരം വരുന്നു എന്നതാണ് പുതിയ കാര്യം. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. കോടതി ഇടപെടലിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയിട്ടുണ്ട്. എങ്കിലും പ്രഖ്യാപനം ഉടനെ പ്രതീക്ഷിക്കുന്നു. വിജയ് രാജിവെച്ച തൃച്ചി ഈസ്റ്റ് മണ്ഡലത്തിലും അണ്ണാഡിഎംകെ അംഗങ്ങള്‍ രാജിവെച്ച ആറ് മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
നടി തൃഷ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. വിജയിയെ നേരിടാന്‍ പ്രതിപക്ഷം പലപ്പോഴും നടിയെ ചേര്‍ത്തു പറയുന്നത് പോലീസ് നടപടിയിലേക്ക് വരെ നയിച്ചിരുന്നു. കരൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് വരുന്നത്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വിജയ് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഏഴി സീറ്റിലും ജയിച്ചാല്‍ വിജയ് തമിഴ് രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യാനില്ലാത്ത നേതാവായി മാറും.


One India Malayalam 55 minutes ago
Home Flash News