Select Location
All Locations
State
Region
City / District
LIVE
കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഔട്ട്, ആറ് വനിതാ വൈസ് പ്രസിഡന്റുമാര്‍

ന്യൂഡല്‍ഹി: ബിജെപിയില്‍ ദേശീയ തലത്തില്‍ സംഘടനാ അഴിച്ചുപണി. കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയായി. അനില്‍ ആന്റണി സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റായിരുന്ന എപി അബ്ദുള്ളക്കുട്ടിയെ മാറ്റി. സ്മൃത ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും. പിയൂഷ് ഗോയലാണ് ട്രഷറര്‍. ദേശീയ വൈസ് പ്രസിഡന്റായി ആറ് വനിതകളുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.
ബിജെപിയുടെ 12ാം ദേശീയ പ്രസിഡന്റായി ബിഹാറില്‍ നിന്നുള്ള നിതിന്‍ നബിന്‍ ചുമതലയേറ്റ് ഏഴ് മാസമാകവെയാണ് ദേശീയ തലത്തില്‍ സംഘടനാ അഴിച്ചുപണി നടത്തിയിരിക്കുന്നത്. പുതിയ ഭാരവാഹികളില്‍ 12 പേര്‍ വനിതകളാണ്. വിവിധ ജാതികളില്‍ നിന്നുള്ള പ്രാതിനിധ്യം, സംസ്ഥാന പ്രാതിനിധ്യം, തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കുള്ള പരിഗണന എന്നിവയെല്ലാം ഭാരവാഹി തിരഞ്ഞെടുപ്പില്‍ തെളിയുന്നുണ്ട്.
എട്ട് ജനറല്‍ സെക്രട്ടറിമാരില്‍ സ്മൃതി ഇറാനി മാത്രമാണ് വനിത. നേരത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന റാം മാധവ് വൈസ് പ്രസിഡന്റായി. ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. അനില്‍ ബലൂനി മീഡിയ ചാര്‍ജായി തുടരും. വിനോദ് തവഡെ, സുനില്‍ ബന്‍സാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും.
കൂടാതെ അസമില്‍ നിന്നുള്ള ഹരിഷ് ദ്വിവേദി, രാജസ്ഥാനില്‍ നിന്നുള്ള സതിഷ് പുനിയ, മധ്യപ്രദേശില്‍ നിന്നുള്ള ഗജേന്ദ്ര പട്ടേല്‍, സഞ്ജയ് ഭാട്ടിയ എന്നിവരും ജനറല്‍ സെക്രട്ടറിമാരാണ്. വിനോദ് തവഡെ, സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കാകും അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതല. ബന്‍സാല്‍ നേരത്തെ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്നു. തവഡെക്ക് കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയും ഉണ്ടായിരുന്നു.
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉള്‍പ്പെടെ വൈസ് പ്രസിഡന്റുമാര്‍ 13 പേരാണുള്ളത്. സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കര്‍ണാടകയില്‍ നിന്നുള്ള ബിഎല്‍ സന്തോഷ് തുടരും. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പ്രൊഫസര്‍ താരിഖ് മന്‍സൂര്‍ ഉപാധ്യക്ഷനായി. സ്മൃതി ഇറാനിയെ ജനറല്‍ സെക്രട്ടറിയാക്കിയത് ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
നേരത്തെ 11 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു കെ സുരേന്ദ്രന്‍. 2020 മുതല്‍ അഞ്ച് വര്‍ഷം സംസ്ഥാന പ്രസിഡന്റുമായി. രാജീവ് ചന്ദ്രശേഖരന്‍ പ്രസിഡന്റായ വേളയിലാണ് കെ സുരേന്ദ്രനെ മാറ്റിയത്. തുടര്‍ന്ന് അദ്ദേഹം രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അല്ലെങ്കില്‍ ദേശീയ തലത്തില്‍ സംഘടനാ ചുമതല ലഭിക്കുമെന്നും വിവരങ്ങള്‍ വന്നിരുന്നു. ഈ വേളയില്‍ കൂടിയാണ് ദേശീയ സെക്രട്ടറിയായി ചുമതല നല്‍കിയിരിക്കുന്നത്.


One India Malayalam 54 minutes ago
Home Flash News