റിക്രൂട്ട്‌മെന്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുൻ ജെ.പി.എസ്.സി ചെയർമാൻ എൽ. ഖിയാംഗെയും മറ്റ് 20 പേരും അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷം, അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഓഫീസിൽ റെയ്ഡ് ആരംഭിച്ചു. ജാർഖണ്ഡിലെ വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധം 24-ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് റെയ്ഡ്.
വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ജെ.എസ്.എസ്.സി ഓഫീസിൽ റെയ്ഡ് നടത്തുന്നതെന്ന് സി.ഐ.ഡി എ.ഡി.ജി മനോജ് കൗശിക് പിടിഐയോട് പറഞ്ഞു. പ്രതിഷേധിക്കുന്നവരിൽ ആറുപേർ നിരാഹാര സമരത്തിലാണ്. സമരക്കാരിൽ ചിലർ മുഖ്യമന്ത്രി ഹേമന്ത് സോറൻ, കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരുടെ കോലങ്ങൾ കത്തിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ കൃത്യമായ നടപടി സ്വീകരിക്കുന്നതിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു.
സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികളെ നേരിൽ കണ്ട് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കത്ത് അയച്ചു. വിദ്യാർത്ഥികളുടെ സമരം സമാധാനപരമാണെന്നും അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പറഞ്ഞ രാഹുൽ ഗാന്ധി, ഇന്ത്യയുടെ യുവത്വമാണ് രാജ്യത്തിന്റെ ഭാവിയെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകേണ്ടതുണ്ട് എന്നും വ്യക്തമാക്കി. ജാർഖണ്ഡിൽ ജെ.എം.എം നേതൃത്വം നൽകുന്ന ഭരണമുന്നണിയുടെ ഭാഗമാണ് കോൺഗ്രസ്.
LIVE